ദാവോസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ സുരക്ഷയ്‌ക്ക് വെല്ലുവിളിയെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ്. ഭാവിയിൽ തൊഴിലിന് ഭീഷണി സൃഷ്ടിക്കുമെങ്കിലും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും ആഗോള വളർച്ചയെ ത്വരിതപ്പെടുത്താനും എഐ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വാർഷിക വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ എത്തിപ്പോഴാണ് ഐഎംഎഫ് മേധാവിയുടെ പ്രതികരണം.
വികസിത സമ്പദ് വ്യവസ്ഥയിലെ 60 ശതമാനം ജോലികളെയും എഐ ബാധിക്കും.എന്നാൽ വികസ്വര രാജ്യങ്ങളിൽ എഐയുടെ സ്വാധീനം താരതമ്യേന കുറവായിരിക്കും. അതിനാൽ ആഗോളതലത്തിൽ ഏകദേശം 40 ശതമാനം ജോലികൾക്ക് ഇത് വെല്ലുവിളിയായി മാറാൻ ഇടയുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചില വിഭാഗത്തിലുള്ള ജോലികൾ മൊത്തത്തിൽ ഇല്ലാതാക്കും. മറ്റ് ചില വിഭാഗത്തിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കും. വരുമാനത്തിലും ഇത് പ്രകടമാകുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അൽപ്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണെങ്കിലും ഇത് എല്ലാവർക്കും ഒരു വലിയ അവസരമാണ് തുറന്ന് നൽകുന്നതെന്ന് ക്രിസ്റ്റലീന ജോർജീവ് പറഞ്ഞു.
ക്രിസ്റ്റലീന ജോർജീവിന്റെ കാലാവധി ഈ വർഷം അവസാനിക്കും. രണ്ടാം ഘട്ടത്തിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ചോദ്യത്തിന് അവർ പ്രതികരിച്ചില്ല. അഞ്ച് വർഷത്തേക്കാണ് ഐഎംഎഫ് മേധാവിയെ തിരഞ്ഞെടുക്കുന്നത്.