ന്യൂഡൽഹി: സഖ്യത്തിനായുള്ള ശ്രമങ്ങൾ കോൺഗ്രസ് നടത്തുന്നതിനിടെ ബിഎസ്പി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് അറിയിച്ച് പാർട്ടി അദ്ധ്യക്ഷ മായാവതി. ഒരു സഖ്യത്തിനൊപ്പവും മത്സരിക്കില്ലെന്നും ഒറ്റയ്‌ക്ക് ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മായാവതി അറിയിച്ചു. തീർത്തും സ്വതന്ത്രമായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്നും മാദ്ധ്യമങ്ങളോട് മായാവതി വ്യക്തമാക്കി.
മായവതിയെ ഇൻഡി സഖ്യത്തിനൊപ്പം എത്തിക്കാൻ കോൺഗ്രസ് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അഖിലേഷ് യാദവ് ഈ നീക്കത്തെ ശക്തമായി എതിർത്തതോടെ ചർച്ചകൾ കോൺഗ്രസ് തൽക്കാലം നിർത്തിവയ്‌ക്കുകയായിരുന്നു. ഉത്തർപ്രദേശിന് പുറമെ, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും ബിഎസ്പിക്ക് നിർണായക സ്വാധിനമാണുള്ളത്. ഇൻഡി സഖ്യത്തിന്റെ ഭാഗമാക്കി നിർത്തിയാൽ ഉത്തർപ്രദേശിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുമെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ബിഎസ്പി വോട്ടുകൾ സമാഹരിക്കാമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്കൊപ്പം ചേർന്നാണ് ബിഎസ്പി കളത്തിലിറങ്ങിയത്. സഖ്യത്തിൽ 38 സീറ്റുകളിൽ ബിഎസ്പിയും 37 സീറ്റുകൾ സമാജ് വാദി പാർട്ടിക്കും 3 സീറ്റുകൾ ആർഎൽഡിക്കും ലഭിച്ചു. 2014ൽ ഒരൊറ്റ സീറ്റുപോലും നേടാൻ ബിഎസ്പിക്ക് സാധിച്ചില്ല. എന്നാൽ 2019 ൽ 10 ലോക്‌സഭ സീറ്റുകൾ ബിഎസ്പിക്ക് നേടാൻ സാധിച്ചു. എസ്പിക്ക് നിലവിലുണ്ടായിരുന്ന 5 സീറ്റുകൾ നിലനിർത്താനെ സാധിച്ചുള്ളു.
തങ്ങളുടെ നേതാവായ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ ഇൻഡി സഖ്യത്തിനൊപ്പം ചേരാമെന്ന് ബിഎസ്പി എംപി മാലൂക്ക് നാഗർ പരാമർശിച്ചിരുന്നു. പല ബിഎസ്പി നേതാക്കളെയും കോൺഗ്രസ് അടർത്തിയെടുത്തതായും ഇതിൽ കോൺഗ്രസ് ആദ്യം മാപ്പുപറയണമെന്നും എംപി ആവശ്യപ്പെട്ടു. ദളിത് പ്രധാനമന്ത്രിയെയാണ് ഇൻഡി മുന്നണി ലക്ഷ്യം വയ്‌ക്കുന്നതെങ്കിൽ അതിന് ഏറ്റവും അനുയോജ്യ മായാവതിയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.