ബംഗളൂരു: അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ ആട്രിയത്തിൽ സന്ദർശകരെ സ്വീകരിക്കാൻ 15 അടി നീളമുള്ള അണ്ണാൻ പ്രതിമ തയ്യാറായി. ബംഗളൂരു ആസ്ഥാനമായുള്ള ശിൽപി കല്യാൺ എസ് റാത്തോഡ് ആണ് പ്രതിമയുടെ നിർമ്മാതാവ്.
രാമായണത്തിലെ “അലിലു സേവ” എന്ന സങ്കൽപത്തിനെ ആധാരമാക്കിയാണ് ഈ ശിൽപം നിർമ്മിച്ചത്. അലിലു സേവ (അണ്ണാന്റെ സേവനം) എന്നത് വലിയ മനസ്സോടെ നൽകുന്ന ചെറിയ സംഭാവനയെ സൂചിപ്പിക്കുന്നു. വാനര സൈന്യം രാമസേതു പണിയുമ്പോൾ ഒരു ചെറിയ അണ്ണാൻ ചെറിയ കല്ലുകളും മണ്ണും ചുമന്ന് അവരെ സഹായിക്കുകയായിരുന്നു.
പാലം പണിഞ്ഞപ്പോൾ വലിയ പാറകൾക്കിടയിൽ രൂപപ്പെട്ട വിടവുകൾ നികത്താൻ അണ്ണാൻ ശേഖരിച്ച നന്നേ ചെറിയ ഉരുളൻ കല്ലുകലും മണൽത്തരികളും സഹായിച്ചു എന്നാണ് ഐതിഹ്യം. അണ്ണാന്റെ കഠിനാധ്വാനത്തിന് രാമൻ നന്ദി പറയുകയും മുതുകിൽ തലോടുകയും ചെയ്തതായി പറയപ്പെടുന്നു. അങ്ങിനെയാണ് ദക്ഷിണേന്ത്യയിലെ അണ്ണാൻമാരുടെ പുറകിലെ ഇരുണ്ട വരകൾ ഉണ്ടായതെന്നാണ് ഐതീഹ്യം..
ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 2 ഉൾപ്പെടെയുള്ള വിവിധ വിമാനത്താവളങ്ങളുടെ ഇൻസ്റ്റാലേഷനുകൾ സ്ഥാപിച്ച ആളാണ് കല്യാൺ എസ് റാത്തോഡ്.