ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ ക്ലീൻ ടെംപിൾ’ ക്യാമ്പയിൻ ഏറ്റെടുത്ത് രാജ്യം. സാമുദായിക സൗഹാർദ്ദത്തിന്റെയും നാനാത്വത്തിൽ ഏകത്വത്തിന്റെയും സന്ദേശവുമായി മുസ്ലീം, സിഖ്, ക്രിസ്ത്യൻ, ജൈന സമുദായങ്ങളിൽപെടുന്ന ആളുകളാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മുന്നോട്ട് വന്നത്. ഹരിയാനയിലെ മാനസദേവി ക്ഷേത്രത്തിലെത്തിയ ജനങ്ങൾ ക്ഷേത്രവും, ക്ഷേത്ര പരിസരവും വൃത്തിയാക്കുകയും പ്രധാനമന്ത്രിയുടെ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ക്ലീൻ ടെപിംൾ’ ക്യാമ്പയിൻ ആഹ്വാനം ഏറ്റെടുത്താണ് വ്യത്യസ്ത സമുദായങ്ങളിൽ ഉൾപ്പെടുന്ന ജനങ്ങൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. മറ്റു ജനങ്ങളിലേക്കും അദ്ദേഹത്തിന്റെ സന്ദേശം എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിനു ശേഷം ഹൈന്ദവ ക്ഷേത്രങ്ങളിൽ നിരവധി നവീകരണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. കാശിവിശ്വനാഥ ക്ഷേത്രം, സോമനാഥ ക്ഷേത്രം, കേദർനാഥ് ക്ഷേത്രം തുടങ്ങി ഒട്ടനവധി ക്ഷേത്രങ്ങൾ അദ്ദേഹം നവീകരിച്ചു. നമ്മുടെ സംസ്‌കാരം ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. നാനാത്വത്തിൽ ഏകത്വത്തോടെ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് നമുക്ക് പ്രവർത്തിക്കാം”- ക്ഷേത്രഭാരവാഹികൾ പറഞ്ഞു.
ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ജനുവരി 14 മുതൽ രാജ്യത്തെ എല്ലാ പൗരന്മാരും ശുചിത്വ ക്യാമ്പയിൻ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ക്ലീൻ ടെംപിൾ ക്യാമ്പയിൻ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം ജനങ്ങൾക്ക് മാത്രമുള്ളതല്ലെന്നും ‘ സബ്കാ സാത്ത്, സബ്കാ വികാസ്’ എന്നതാണ് അദ്ദേഹത്തിന്റെ ദർശനമെന്നും ക്ഷേത്രപരിസരം ശുചീകരിക്കാനെത്തിയ മുസ്ലീം സമുദായത്തിൽ നിന്നെത്തിയ യുവാക്കൾ പറഞ്ഞു.