തിരുവനന്തപുരം: കെ എസ്‍ ചിത്രക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ വിമർശവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ വേളയിൽ രാമനാമം ജപിക്കണം, വിളക്ക് കൊളുത്തണം എന്ന് പറഞ്ഞത് കേട്ടയുടൻ സൈബർ ഇടങ്ങളിൽ കെഎസ്‍ ചിത്രക്കെതിരെ ആക്രമണങ്ങൾ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ചിത്ര അവരുടെ അഭിപ്രായം പറഞ്ഞു. എന്നാൽ അവരുടെ അഭിപ്രായത്തിനെതിരെ സമൂഹമാദ്ധ്യമങ്ങൾ വഴി സൈബർ ആക്രമണം നടത്തുന്നു. സഹിഷ്ണുതയുടെ പര്യായമായ കേരളത്തിന് യോജിക്കുന്നതാണോ ഇതൊക്കെ. ശബരിമലയിൽ ആചാരലംഘനത്തിന് നിന്നവരാണ് ചിത്രക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്നും വി മുരളീധരൻ പറഞ്ഞു.
അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് എല്ലാ ഭക്തരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് കെഎസ് ചിത്രയ്‌ക്കെതിരെ ഇടത് അനുകൂലികളും തീവ്ര ഇസ്ലാമിസ്റ്റുകളും വ്യാപകമായ സൈബർ ആക്രമണങ്ങൾ നടത്തുന്നത്. സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നത് കൊണ്ടാണ് ചിത്രയ്‌ക്ക് ആക്രമണം നേരിടേണ്ടി വരുന്നതെന്നും കേരളത്തിൽ മാത്രമാണ് വിശ്വാസികൾക്ക് നേരെ നീചമായ സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.