മുംബൈ: ഭാര്യയ്‌ക്ക് പാചകം ചെയ്യാനറിയില്ലെന്ന് പറയുന്നത് ക്രൂരതയല്ലെന്നും കുറ്റമല്ലെന്നും ബോംബെ ഹൈകോടതി. പാചകം ചെയ്യാനറിയില്ലെന്ന് ഭർത്താവിന്റെ സഹോദരൻമാർ കുറ്റപ്പെടുത്തിയെന്ന യുവതിയുടെ പരാതി പരിഗണിക്കുകയായിരുന്നു കോടതി. ഗാർഹിക പീഡനമായി ഇതിനെ കണനാകില്ലെന്ന് പറഞ്ഞ കോടതി ഭർത്താവിന്റെ സഹോദരൻമാർക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കി. ജസ്റ്റിസ് അനുജ പ്രഭുദേശായി അദ്ധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നിസാര വഴക്കുകൾ ഭാര്യയോട് കാണിക്കുന്ന ക്രൂരതയല്ല. ഗുരുതരമായ കുറ്റകൃത്യം ചെയ്യുകയോ സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കുകയോ പരിക്കേൽപ്പിക്കുകയോ നിയമവിരുദ്ധമായ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കുകയോ ചെയ്താൽ മാത്രമേ 498എ പ്രകാരം ഗാർഹിക പീഡനമായി കണക്കാക്കാൻ കഴിയു. ഇതിനെല്ലാം പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടായിരിക്കണം. -കോടതി പറഞ്ഞു.
പരാതിക്കാരിയുടെ പാചക വൈദഗ്ധ്യമില്ലായ്മയെക്കുറിച്ച് അഭിപ്രായം പറഞ്ഞതാണ് ഹർജിക്കാർക്കെതിരെയുള്ള ഏക ആരോപണമെന്നും കോടതി കണ്ടെത്തി. ഹർജിക്കാരി ഉന്നയിച്ച ആരോപണങ്ങൾ തള്ളുന്നതിനൊപ്പം ആരോപണ വിധേയർക്കെതിരെയുള്ള എല്ലാ ക്രിമിനൽ നടപടികളും റദ്ദാക്കുകയും ചെയ്തു.