കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിന്റെ മണ്ണിൽ. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിലാണ് അദ്ദേഹം ഇറങ്ങിയത്. ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെ നൂറു കണക്കിന് ബിജെപി പ്രവർത്തകർ പുഷ്പ വൃഷ്ടി നടത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രണ്ട് ഹെലികോപ്റ്ററുകൾ കവചിതമായി ലാൻഡ് ചെയ്തിരുന്നു. വൻസുരക്ഷാ വലയത്തിലാണ് അദ്ദേഹം എത്തിയത്.
റോഡ് മാർഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. 15 മിനിറ്റ് നേരത്തെ വിശ്രമത്തിന് ശേഷം 7.45-ഓടെ ദർശനത്തിനെത്തും. പുറത്തെ സർക്കിളിൽ ദേവസ്വം ബോർഡ് അംഗങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിക്കും. തന്ത്രിമാർക്കും പരിമിതപ്പെടുത്തിയ ആളുകൾക്കും മാത്രം പ്രവേശനമുള്ള അകത്തെ സർക്കിളിലെത്തി പ്രാർത്ഥനയും മറ്റ് പൂജകളും നടത്തും. താമരപ്പൂക്കൾ കൊണ്ട് തുലാഭാരം നടത്തുമെന്നാണ് സൂചന.
ഇതിന് ശേഷം അദ്ദേഹം വീണ്ടും ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോകും. തുടർന്നാകും സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹത്തിൽ പങ്കെടുക്കുക. മറ്റ് മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികളെയും ആശീർവദിക്കും. കല്യാണത്തിനെത്തുന്ന വിശിഷ്ട അതിഥികൾക്ക് അക്ഷതം കൈമാറും. 9.30-ഓടെ തൃപ്രയാറിലേക്ക് പുറപ്പെടും.