ഇസ്ലാമാബാദ്: മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാൻ അംബാസിഡറിന് പുറത്താക്കി പാകിസ്താൻ. ഇറാൻ തങ്ങളുടെ പ്രതിനിധിയെ തിരിച്ചുവിളിക്കുന്നതിനിടെയാണ് പുറത്താക്കൽ നടപടി. ബലൂചിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷ് അൽ അദലിന്റെ രണ്ട് താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാക് അതിർത്തിയിൽ ഇറാൻ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരരുടെ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ഭീകരരുടെ കേന്ദ്രങ്ങൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തകർത്തതായി ഇറാനിയൻ സ്‌റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു.
ഇറാനിലെ പാക് അംബാസിഡറെ തിരിച്ചുവിളിക്കാനും ഇറാൻ പ്രതിനിധിയെ പുറത്താക്കാനും പാകിസ്താൻ നിർബന്ധിതരായിരിക്കുന്നു. – ഇസ്ലാമാബാദിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ വിദേശകാര്യ വക്താവ് മുംതാസ് സാറാ ബലൂച് പറഞ്ഞു.
ബലൂച് മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ പാകിസ്താൻ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. മിസൈൽ ആക്രമണം ഒരു രീതിയിലും അംഗീകരിക്കാനാകില്ല, ഗുരുതരമായ പ്രത്യാഘാതമുണ്ടാകും പാകിസ്താൻ മുന്നറിയിപ്പ് നൽകി. പിന്നാലെയാണ് ഇറാൻ പ്രതിനിധിയെ പുറത്താക്കിയത്. പാകിസ്താന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇറാൻ നീക്കം. നിലവിലുണ്ടായ ആക്രമണങ്ങളുടെ പ്രത്യാഘാതം ഗുരുതരമായിരിക്കും. അതിന്റെ ഉത്തരവാദിത്വം പൂർണമായി ഇറാനാണെന്നും പാകിസ്താൻ പ്രസ്താവനയിൽ ആരോപിച്ചു.















