കോട്ടയം: ട്രാൻസ്ഫോമർ ലിങ്ക് ലൈൻ ഓഫ് ചെയ്ത് കൂരോപ്പടയിൽ ഏഴിടങ്ങളിൽ മോഷണം. കൂരോപ്പടയിലെ വിവിധ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. കൂരോപ്പട നീരജ് ഇലക്ട്രിക്കൽസിൽ നിന്ന് 500 രൂപ, കൂരോപ്പട സർവീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽസിൽ നിന്ന് 30 രൂപ, താന്നിക്കൽ മെഡിക്കൽ സ്റ്റോറിൽ നിന്ന് 6,000 രൂപ, താന്നിക്കൽ പലചരക്ക് കടയിൽ നിന്ന് 2,000 രൂപ, എസ്ജെഎം ഫ്രൂട്സിൽ നിന്ന് 350 രൂപ, മോഡേൺ മെഡിക്കൽസിൽ നിന്ന് 4,000 രൂപ എന്നിങ്ങനെയാണ് മോഷണം നടന്നത്.
കൂരോപ്പടയിൽ പ്രവർത്തിച്ചു വരുന്ന കുഴിപ്പള്ളിൽ തടിമില്ലിൽ നിന്ന് കമ്പിവടി എടുത്താണ് മോഷ്ടാവ് കവർച്ച നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കമ്പിവടി ഉപയോഗിച്ച് താഴുകൾ അടിച്ച് തകർത്തായിരുന്നു മോഷണം. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മോഷണം നടന്നത്. എസ്ജെഎം ഫ്രൂട്സിൽ നിന്ന് 350 രൂപയ്ക്ക് പുറമെ 60 മുട്ടകളുമായാണ് മോഷ്ടാവ് കടന്നു കളഞ്ഞത്.
പാമ്പാടി-പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ പരിധികളിലാണ് വൈദ്യുതി ബന്ധം വിഛേദിച്ച് മോഷണം അരങ്ങേറിയത്. കൂരോപ്പടയിൽ ഏഴിടങ്ങളിൽ മോഷണം നടക്കുന്നതിന് മുമ്പ് മോഷ്ടാവ് തെരുവുനായ്ക്കളുടെ മുന്നിൽ അകപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തെരുവുനായ്ക്കളിൽ നിന്ന് രക്ഷപ്പെടുന്നതിന് കല്ലെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഏഴ് കടകളിലും മൂന്ന് മിനിറ്റു വ്യത്യാസത്തിലാണ് മോഷണം നടന്നത്.