ന്യൂഡൽഹി: സാങ്കേതികവിദ്യയ്‌ക്ക് രണ്ട് വശങ്ങളുണ്ടെന്നും, അതിന്റെ നല്ല വശത്തെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് നമ്മൾ ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ആശങ്കകൾ സംബന്ധിച്ച് ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിയന്ത്രണം ഒരു പ്രധാന വിഷയമാണെന്നും, ആഗോള തലത്തിൽ തന്നെ ഇത് സംബന്ധിച്ച് ആശങ്കകൾ ഉണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. സെലിബ്രിറ്റികളുടെ പേരിലുൾപ്പെടെ ഡീപ്‌ഫേക്ക് വീഡിയോകൾ പുറത്തുവരുന്നതിനിടെയാണ് എഐ നിയന്ത്രണത്തെക്കുറിച്ച് തന്റെ നിലപാട് അദ്ദേഹം തുറന്ന് പറഞ്ഞത്.
” ഐഡന്റിറ്റി മോഷ്ടിക്കുക, പകർപ്പവകാശ ലംഘനം, ഡീപ്‌ഫേക്ക് ഈ വിഷയങ്ങളിലെല്ലാം ഇന്ന് ആളുകൾക്ക് വലിയ ആശങ്കകളുണ്ട്. എഐയെക്കുറിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളും ഇതേ ആശങ്ക പങ്കുവയ്‌ക്കുന്നുണ്ട്. ഒരു വശത്ത് അവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതും, മറ്റൊരു വശത്ത് അവയുടെ ദുരുപയോഗം തടയുക എന്നതുമാണ് ആവശ്യം. ഈ ഒരു സമീപനത്തെ എല്ലാവരും അംഗീകരിക്കണം.
ഡീപ്‌ഫേക്ക് വീഡിയോകളും മോശം എഐ ഉള്ളടക്കങ്ങളും തടയുന്നതിന് സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളേയും ഈ നിയന്ത്രണത്തിന്റെ ചട്ടക്കൂടിലേക്ക് കൊണ്ടുവരണമെന്ന നിർദ്ദേശത്തെ കേന്ദ്രം പിന്തുണച്ചിട്ടുണ്ട്. തങ്ങൾ പ്രസിദ്ധീകരിക്കുന്നത് എന്താണോ, അതിന്റെ ഉത്തരവാദിത്വം സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകൾ ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഡീപ്‌ഫേക്കുകളെ ചെറുക്കാൻ അടിയന്തര നടപടി ആവശ്യമാണ്. ഇതിൽ സമൂഹമാദ്ധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. ഇതിൽ ഇനിയും കാലതാമസം വരുത്താനാകില്ല. ഡിജിറ്റൽ ഇന്ത്യ ബിൽ എത്രയും വേഗം പാസാക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും” അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.