ഇസ്ലാമാബാദ്: ഇറാനിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഭീകരരുടെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പാക് വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്. എന്നാൽ കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളുണ്ടെന്ന് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ സീസ്താൻ-ബലൂച് പ്രവിശ്യയിലാണ് പാകിസ്താൻ ആക്രമണം നടത്തിയത്.
പാകിസ്താനിലെ ബലൂചിസ്ഥാനിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെയായിരുന്നു പാകിസ്താന്റെ പ്രത്യാക്രമണം. ബലൂചിലെ ജെയ്ഷ് അൽ-അദൽ ഭീകരരെ കേന്ദ്രീകരിച്ച് ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതായി ഇസ്ലാമാബാദ് അറിയിച്ചിരുന്നു. കടുത്ത അമർഷം രേഖപ്പെടുത്തിയ പാകിസ്താൻ ആക്രമണത്തെ അപലപിക്കുകയും പ്രത്യാക്രമണം നടത്തുമെന്ന് ഇറാനെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇറാനിലേക്ക് മിസൈലാക്രമണം ഉണ്ടായത്.
ഇറാൻ-പാകിസ്താൻ സംഘർഷം ഉടലെടുത്തതിന്റെ പശ്ചാത്തലത്തിൽ ഭാരതം നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമെന്നതാണ് ഭാരതത്തിന്റെ നിലപാട്. നിലവിലെ പ്രശ്‌നം ഇറാനെയും പാകിസ്താനെയും മാത്രം ബാധിക്കുന്നതാണ്. ഇരുരാജ്യങ്ങൾക്കും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം അറിയിച്ചു.