നൃത്തത്തിന് ഒരുപാട് പ്രാധാന്യം നൽകുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. അതിനാൽ തന്നെ മലൈക്കോട്ടൈ വാലിബനിലെ പുതുമുഖങ്ങൾക്കും പ്രത്യേകതകളും ഏറെയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട പുതുമുഖങ്ങളെ ഇപ്പോൾ മോഹൻലാൽ തന്നെ പരിചയപ്പെടുത്തിയിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബനുവേണ്ടി ഇന്ന് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലായിരുന്നു മോഹൻലാൽ പുതുമുഖങ്ങളെക്കുറിച്ച് പറഞ്ഞത്.
പുതുമുഖങ്ങളെല്ലാം മലൈക്കോട്ടൈ വാലിബനിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം ചെയ്ത മറാത്തി നടിയും നർത്തകിയുമാണ് സോനാലി കുൽക്കർണി. മറാത്തിയിലും ഹിന്ദിയിലും താരം അഭിനയിച്ചിട്ടുണ്ട്. നൃത്തവുമായി ബന്ധപ്പെട്ട നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിലെ താരത്തിന്റെ ആദ്യ ചിത്രമാണിത്. മലൈക്കോട്ടൈ വാലിബനിലും ഇത്തരത്തിലൊരു വലിയൊരു ഡാൻസ് ആവശ്യമുള്ളതിനാലാണ് സോനാലിയെ കാസ്റ്റ് ചെയ്തതെന്നാണ് മോഹൻലാൽ പറഞ്ഞത്.
മലയാള ടെലിവിഷൻ ചാനലുകളിൽ നിരവധി ഷോകളിൽ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് മനോജ് മോസസ്. നല്ലൊരു ഡാൻസറും കൊറിയോഗ്രാഫറുമാണ്. നൃത്തവും അതുപോലെയുള്ള നിരവധി കാര്യങ്ങളും സിനിമയിൽ ആവശ്യമുള്ളതിനാലാണ് മനോജിനെ കാസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് മനോജ്. ബംഗാളി നടിയാണ് കഥ നന്ദിനി. ബംഗാളിയിലും ഹിന്ദി സിനിമയിലും കഥ അഭിനയിച്ചിട്ടുണ്ട്. മറ്റൊരു നടനാണ് ഹരി പ്രശാന്ത്. കളരിപ്പയറ്റ് നടത്തുന്ന വ്യക്തിയാണ് ഹരി.
വരുന്ന 25-നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ ആദ്യമായി മോഹൻലാൽ നായകനാകുന്നു എന്നതിനാൽ പ്രേക്ഷക പ്രതീക്ഷകൾ ഏറെയാണ്. രണ്ടു മണിക്കൂർ ഏഴ് മിനിറ്റുമാണ് മലൈക്കോട്ടൈ വാലിബന്റെ ദൈർഘ്യം. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും, ഗാനത്തിനുമെല്ലാം ആരാധകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.