സംവിധായകൻ കമലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘വിവേകാന്ദൻ വൈറലാണ്’. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടയിൽ ഷൈൻ ടോം ചാക്കോയുമായി വാക്കു തകർക്കമുണ്ടാകുകയും നടി മെറീന എഴുന്നേറ്റ് പോകുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. ഒരു സിനിമയിൽ തനിക്ക് ബാത്ത് റൂം സൗകര്യം കുറവായിരുന്നു എന്ന് പറഞ്ഞു തുടങ്ങുന്നതിനിടെയാണ് ഷൈൻ ഇടപെട്ടത്. ഇതോടെ പറഞ്ഞു വന്നത് പൂർത്തിയാക്കാതെ അഭിമുഖത്തിൽ നിന്നും മെറീന ഇറങ്ങിയും പോയി. ഇപ്പോൾ, കഴിഞ്ഞ ദിവസം സംഭിച്ചതിന്റെ സത്യവും താൻ പറഞ്ഞ് പൂർത്തിയാക്കാതെ പോയ വിഷയം എന്താണെന്നും വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ് നടി മെറീന
‘മിക്ക ആളുകൾക്കും തോന്നിയിരിക്കുന്നത് അത് സ്ക്രിപ്റ്റടായിട്ടുള്ള ഇന്റർവ്യൂ ആണെന്നാണ്. ഒരിക്കലും അങ്ങനെയല്ല. എനിക്കുണ്ടായ ഒരു അനുഭവം ഞാൻ പറഞ്ഞതാണ്. എനിക്ക് ഒരുപാട് വിഷമം ആയിട്ട് പ്രതികരിക്കാൻ കഴിയാതെ ഇറങ്ങിപ്പോയ സമയത്ത് ചെയ്തൊരു ഇന്റർവ്യൂ ആയിരുന്നു അത്. നിങ്ങൾക്ക് ആ ഇന്റർവ്യൂ കണ്ടാൽ മനസിലാകും. ഞാൻ എന്താണോ പറയാൻ വന്നത് അത് പറയാൻ പോലും അനുവദിച്ചില്ല. അതിനാലാണ് ഞാൻ എഴുന്നേറ്റ് മാറിയത് .
ആ അഭിമുഖത്തിന് താഴെ വന്ന ഒരുപാട് കമന്റുകൾ ഞാൻ ആണുങ്ങൾക്ക് എതിരെ പറഞ്ഞു, ഇവൾ ഫെമിനിസ്റ്റായി എന്നൊക്കെയുള്ള തരത്തിലാണ്. ഞാൻ എല്ലാ ആണുങ്ങളും എന്ന തരത്തിലല്ല പറഞ്ഞത്. എന്റെ സുഹൃത്തായ ഷൈൻ ടോം ചാക്കോയെ പോലുമല്ല ഞാൻ പറഞ്ഞത്. ചില വിഭാഗത്തിലുള്ള ആളുകൾ എന്നാണ് പറഞ്ഞത്. ആ വിഭാഗത്തിലുള്ള ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഒരിക്കലും ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല.
ആ അഭിമുഖത്തിൽ ഞാൻ പറഞ്ഞു വന്ന കാര്യം, തിരുവനന്തപുരത്ത് ഞാനൊരു സിനിമ ചെയ്യുകയായിരുന്നു. ആ സിനിമയിൽ രണ്ട് മെയിൽ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. അന്നെനിക്ക് പിരീഡ്സായിട്ടിരിക്കുകയായിരുന്നു. പിരീഡ്സ് ആകുന്ന സമയത്ത് റൂം ഉണ്ടെങ്കിൽ പോലും നല്ലൊരു ബാത്റൂം കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കും. ആദ്യത്തെ ദിവസം സിനിമയിൽ വന്ന സമയത്ത് പ്രോപ്പർ ബാത്ത് റൂം പോലുമില്ലായിരുന്നു. പക്ഷെ, ലീഡ് ആയിട്ടുള്ള രണ്ട് ആർട്ടിസ്റ്റുകൾക്ക് കാരവാൻ കൊടുത്തിരുന്നു. ഇവരോട് ഞാൻ സംസാരിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നു അവർ വളരെ നല്ലവരും മാന്യന്മാരും ആയിരുന്നതുകൊണ്ടും ആ കാരവാൻ ഉപയോഗിക്കാൻ പറഞ്ഞു. ആദ്യം ഞാൻ ഉപയോഗിച്ചെങ്കിലും പിന്നീട് അത് വേണ്ടെന്ന് പറഞ്ഞു.
ഞാൻ ആണുങ്ങൾക്കെതിരെയല്ല സംസാരിച്ചത്. വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയിൽ ഷൈൻ തന്നെ പറയുന്നുണ്ട്, ഞാൻ അഖിലിനെ വിളിച്ച് ചോദിച്ചിട്ടുണ്ട് ഇവർക്ക് നല്ല കാരവാൻ കൊടുത്തിട്ടില്ലേ എന്ന്. അങ്ങനെ ചോദിക്കേണ്ട സിറ്റുവേഷൻ ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ മനസിലാക്കാം. വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയിൽ ഞാൻ സേഫ് ആയിരുന്നു.
ഞാൻ തിരുവനന്തപുരത്ത് വർക്ക് ചെയ്തിരുന്ന സമയത്ത് എനിക്ക് ലഭിച്ചത് ഒരു ബാർ ഹോട്ടലായിരുന്നു. അവിടെ ഞാൻ ഒട്ടും കംഫർട്ടബിളും അല്ലായിരുന്നു. ഹോട്ടലിന്റെ പുറത്ത് മൊത്തവും ആളുകളായിരുന്നു. എനിക്ക് അവിടെ ഒറ്റക്ക് താമസിക്കുന്നതിൽ ഒട്ടും കംഫർട്ടല്ലായിരുന്നു. ഞാൻ ലീവിന് കൊച്ചിയിൽ പോയിട്ട് വന്നപ്പോഴും ഇവിടെ വേറെ റൂം ശരിയാക്കി തന്നിരുന്നില്ല. വേറെ ഹോട്ടൽ ഒന്നും കിട്ടാനില്ലന്നായിരുന്നു അവർ പറഞ്ഞിരുന്നത്. ഒടുവിൽ ഞാൻ സ്വന്തമായിട്ട് റൂം കണ്ടെത്തുകയായിരുന്നു. ഇനി ആ ബാർ ഹോട്ടലിൽ വച്ച് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവർ തന്നെ ചോദിക്കും, ചോദിച്ച് വാങ്ങിച്ച് കൂടെ എന്ന്.
ഇങ്ങനെയൊക്കെ സംസാരിക്കേണ്ടി വരുന്നത് ഗതിക്കെട്ട അവസ്ഥയാണ്. തുടർച്ചയായി ഇങ്ങനെയൊക്കെ സംസാരിച്ച് വാങ്ങുന്ന അവസ്ഥയുള്ള സാഹചര്യത്തിൽ കാര്യങ്ങൾ പറയാൻ പോലും സമ്മതിക്കാതാകുമ്പോൾ എഴുന്നേറ്റ് പോകുക എന്നല്ലാതെ മറ്റൊരു വഴിയുമെനിക്കില്ലായിരുന്നു.
പണ്ടൊക്കെ ആർട്ടിസ്റ്റുകളായ ശോഭനചേച്ചിയും ഉർവ്വശി ചേച്ചിയുമൊക്കെ സാരി വിരിച്ച് ഡ്രസ്സ് മാറിയെന്ന് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ, ഇന്നത്തെ സാഹചര്യത്തിൽ അങ്ങനെയെന്തെങ്കിലും ചെയ്താൽ, അടുത്ത സിനിമയിൽ പോകുമ്പോൾ പറയും അതിന് അങ്ങനെ റൂമൊന്നും കൊടുക്കേണ്ട ആവശ്യമില്ലെന്ന്. ആ കുട്ടി ബെഡ്ഷീറ്റ് വിരിച്ചായാലും ഡ്രസ് മാറിക്കോളുമെന്ന്. അങ്ങനെയൊരു സാഹചര്യമുള്ളതുകൊണ്ടാണ് എല്ലാം ചോദിച്ച് വാങ്ങുന്നത്.’- മെറീന മൈക്കിൾ പറഞ്ഞു.