രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ചിട്ടയായ വ്രതത്തിലാണ് പ്രധാനസേവകൻ. ഏറെ തിരക്കുകൾക്കിടയിലും പ്രധാനമന്ത്രി വ്രതാനുഷ്ഠാനത്തിന് മുടക്കം വരുത്തുന്നില്ല. മനസും ശരീരവും ശുദ്ധീകരിക്കുന്നതിനായി 11 ദിവസത്തെ വ്രതമാണ് അദ്ദേഹം നോക്കുന്നത്.
പുതപ്പ് വിരിച്ച് തറയിലാണ് അദ്ദേഹത്തിന്റെ ഉറക്കം. കരിക്കിൻ വെള്ളം മാത്രമാണ് കുടിക്കുന്നത്. അതിരാവിലെ പ്രാർത്ഥനകൾക്കായി എഴുന്നേൽക്കുന്നു. തുടർന്ന് ധ്യാനവും പ്രാർത്ഥനകളും. സത്വിക ഭക്ഷണ രീതിയാണ് അദ്ദേഹം പിന്തുടരുന്നതെന്നും വൃത്തങ്ങൾ അറിയിച്ചു.
രാമക്ഷേത്രത്തിന്റെ ശുഭ മുഹൂർത്തത്തിൽ സാക്ഷ്യം വഹിക്കാൻ കഴിയുന്നതിൽ ഭാഗ്യവാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഭാരതീയരെ പ്രതിനിധീകരിക്കാൻ ദൈവം തിരഞ്ഞെടുത്തത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരിൽ നിന്നും അനുഗ്രഹം തേടുന്നുവെന്നും 11 ദിവസത്തെ പ്രത്യേക ചടങ്ങ് ആരംഭിക്കുകയാണെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രാമൻ വനവാസം നയിച്ചെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങളുലും ദർശനം നടത്തി. നാസിക്കിലെ പഞ്ചവടി ക്ഷേത്രം, കേരളത്തിലെ തൃപ്രയാർ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം ആന്ധ്രാപ്രദേശിലെ വീരഭദ്ര ക്ഷേത്രം എന്നിവിടങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി. നാളെ തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തും.















