അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ കർമ്മത്തിന് ഇനി രണ്ടുനാൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. ക്ഷണിക്കപ്പെട്ട 7000 അതിഥികളെ സ്വീകരിക്കാനുളള അവസാനവട്ട ഒരുക്കത്തിലാണ് അയോദ്ധ്യാപുരി. സന്ന്യാസി ശ്രേഷ്ഠർ, സിനിമ, കായിക, വ്യവസായ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ ചടങ്ങിന് സാക്ഷിയാകും. നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കാളികളാകും.
ഉച്ചയ്‌ക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. മൂന്ന് സന്ന്യാസി സംഘങ്ങളാണ് ദളപൂജയ്‌ക്ക് നേതൃത്വം നൽകുന്നത്. സ്വാമി ഗോവിന്ദ ദേവഗിരി യുടെയും കാശിയിലെ പ്രാദേശിക വൈദിക സംഘങ്ങളും ഇതിൽ ഉൾപ്പെടുന്നു. ശേഷമാണ് ഗർഭഗൃഹത്തിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. മുഖ്യ ആചാര്യനെ കൂടാതെ വെറും നാല് വ്യക്തികൾക്ക് മാത്രമാകും ഈ ചടങ്ങിൽ പ്രവേശനമുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തർ പ്രദേശ് ഗവർണർ ആനന്ദീബെൻ പട്ടേൽ എന്നിവരാണ് ഗർഭഗൃഹത്തിലെ ചടങ്ങിന് സാക്ഷിയാകുന്നത്. രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിലെ മുഖ്യപൂജയ്‌ക്കും മുഖ്യ ആചാര്യനെ കൂടാതെ ഈ നാലുപേരുമാണ് പങ്കെടുത്തത്.
അയോദ്ധ്യയിലെ പ്രധാന പ്രതിഷ്ഠയായ രാംലല്ലയുടെ വിഗ്രഹം കഴിഞ്ഞദിവസം അയോദ്ധ്യയിൽ എത്തിച്ചിരുന്നു. ഘോഷയാത്രയായാണ് കർണാടകയിലെ മൈസൂരുവിൽ നിന്നും വിഗ്രഹം എത്തിച്ചത്. ശേഷം വിഗ്രഹം ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ചു. മറച്ചനിലയിലുള്ള വിഗ്രഹത്തിന്റെ ദൃശ്യങ്ങൾ ക്ഷേത്രട്രസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
പ്രാണപ്രതിഷ്ഠയുടെ ഭാഗമായി കേരളത്തിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും പൂജിച്ച ഓണവില്ല് പ്രാണപ്രതിഷ്ഠ ദിനത്തിൽ സമർപ്പിക്കും. ഇതിനോട് അനുബന്ധിച്ചുള്ള ചടങ്ങ് കഴിഞ്ഞദിവസം ക്ഷേത്രാങ്കണത്തിൽ നടന്നിരുന്നു. കേരളത്തിൽ നിന്നുള്ള സന്ന്യാസി സംഘം കഴിഞ്ഞദിവസം അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. ക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണം ലഭിച്ച 23 സന്ന്യാസിമാരാണ് യാത്രതിരിച്ചത്.