ജനുവരി 22-ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുകയാണ്. അതിന് മുന്നോടിയായി രാംലല്ലയുടെ വിഗ്രഹം ക്ഷേത്രത്തിൽ എത്തിച്ചു കഴിഞ്ഞു. അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാംലല്ലയെ പ്രതിഷ്ഠിച്ചതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് രംഗത്തു വന്നിരിക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ. പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി കാത്തിരിക്കുകയാണ്. രാമരാജ്യം സാക്ഷാത്കരിക്കുമെന്ന വാക്ക് പ്രധാനമന്ത്രി നിറവേറ്റിയെന്നും സനാതന ധർമ്മം എക്കാലവും ലോകത്ത് നിലനിൽക്കുമെന്നും നുസ്രത്ത് ജഹാൻ പറഞ്ഞു.
“അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാംലല്ലയെ പ്രതിഷ്ഠിച്ചു കഴിഞ്ഞു. രാമരാജ്യം നോക്കി കാണുന്ന രാമൻ. ബാലനായിട്ടുള്ള രാമനെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. സ്വർണം കൊണ്ടുള്ള അമ്പും വില്ലുമേന്തിയ രാമൻ. അയോദ്ധ്യയിലെ ജന്മസ്ഥലത്ത് ബാലനായുള്ള രാമനെ പ്രതിഷ്ഠിച്ചു കഴിഞ്ഞു. കാലപ്പഴക്കം തോന്നാത്ത കല്ലിലാണ് ഈ വിഗ്രഹം കൊത്തിയെടുത്തിരിക്കുന്നത്. ഇനിയുള്ളത് പ്രാണ പ്രതിഷ്ഠാ ചടങ്ങുകളാണ്. അതോടുകൂടി ഭഗവാന്റെ ചൈതന്യം വിഗ്രഹത്തിൽ തുളുമ്പും”.
“പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത് സനാതന ധർമ്മത്തിന്റെ പടയാളിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അയോദ്ധ്യയിൽ രാമനുള്ള കാലത്തോളം ഇനി പ്രധാനമന്ത്രിയുടെ പേരും അറിയപ്പെടും. രാമരാജ്യം സാക്ഷാത്കരിക്കുമെന്ന് ഭാരതത്തിലെ ജനങ്ങളോട് വാക്കുനൽകുക മാത്രമല്ല ആ ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി കാണിച്ചു തന്നു. ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് രാമൻ അയോദ്ധ്യയിൽ ഉപവിഷ്ടനാകാൻ. സനാതന ധർമ്മം എക്കാലവും ഈ ലോകത്ത് നിലനിൽക്കും. ജയ് ശ്രീറാം”- നുസ്രത്ത് ജഹാൻ പറഞ്ഞു.