ചെന്നൈ: പ്രധാനമന്ത്രി ദ്വിദിന സന്ദർശനത്തിന് ഇന്ന് തമിഴ്നാട്ടിൽ. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി സംസ്ഥാനത്തെ പ്രധാന രാമക്ഷേത്രങ്ങളിൽ ദർശനം നടത്തും.
തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലാകും പ്രധാനസേവകൻ ആദ്യം ദർശനം നടത്തുക. പണ്ഡിതന്മാർ കമ്പ രാമായണത്തിലെ ശ്ലോക പാരായണം നടത്തും. തുടർന്ന് രാമേശ്വരം ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും, പൂജകളിൽ പങ്കെടുക്കും. ഇവിടെ ‘ശ്രീരാമായണ പര്യണ’യജ്ഞത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. വൈകുന്നേരം ക്ഷേത്രത്തിലെ ഭജൻ സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കും.
നാളെ ധനുഷ്‌കോടിയിലെ കോതണ്ഡരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. പൂജകളിലും മറ്റും പങ്കുച്ചേരും. ധനുഷ്‌കോടിക്ക് സമീപം രാമസേതു നിർമ്മിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന അരിചാൽ മുനൈയും അദ്ദേഹം സന്ദർശിക്കും. ശ്രീരാമൻ വനവാസം കഴിഞ്ഞ് അയോദ്ധ്യപുരിയിലേക്ക് തിരികെ വരുന്നത് വിവരിക്കുന്ന എട്ട് വ്യത്യസ്ത പരമ്പരാഗത മണ്ഡലി പാരായാണത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. സംസ്‌കൃതം, അവ്ധി, കശ്മീരി, ഗുരുമുഖി, ആസാമീസ്, ബംഗാളി, മൈഥിലി, ഗുജറാത്തി രാമകഥകളാകും ചൊല്ലുക.