അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി. മുതിർന്ന നേതാവും എംഎൽഎയുമായ സിജെ ചാവ്ദ കോൺഗ്രസിൽ നിന്ന് രാജിവച്ചു. അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിച്ച കോൺഗ്രസ് നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ചാണ് രാജി. വിജാപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി വിജയിച്ച ചാവ്ദ സ്പീക്കർ ശങ്കർ ചൗധരിയ്‌ക്ക് രാജിക്കത്ത് കൈമാറി.
കോൺഗ്രസുമായുള്ള 25 വർഷത്തെ ബന്ധത്തിന് ഇന്ന് ഞാൻ വിരാമമിട്ടിരിക്കുകയാണ്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷത്തിലാണ് രാജ്യത്തെ മുഴുവൻ ജനങ്ങളും. എന്നാൽ ഈ സന്തോഷത്തിന്റെ ഭാഗമാകുന്നതിന് പകരം ചടങ്ങ് ബഹിഷ്‌കരിച്ച കോൺഗ്രസ് നിലപാടാണ് എന്റെ രാജിക്ക് കാരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രവർത്തനങ്ങളെയും നയങ്ങളെയും എല്ലാവരും പിന്തുണയ്‌ക്കണം. കോൺഗ്രസിലായിരുന്നപ്പോൾ എനിക്കതിന് ആകുമായിരുന്നില്ല. അതിനാൽ ഞാൻ രാജിവച്ചു.- ചാവ്ദ പറഞ്ഞു.
ചാവ്ദ രാജിവച്ചതോടെ 182 അംഗ ഗുജറാത്ത് നിയമസഭയിലെ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 15 ആയി. ചാവ്ദ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും അതിനോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. നേരത്തെ ആനന്ദ് ജില്ലയിലെ ഖംഭാട്ടിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ചിരാഗ് പട്ടേലും നിയമസഭയിൽ നിന്ന് രാജിവച്ചിരുന്നു.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സുഖ്വീന്ദർ സിംഗ് സുകു, ഹിമാചൽ മന്ത്രി വിക്രമാദിത്യ സിംഗ്, കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ, യുപിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് നിർമൽ ഖത്രി തുടങ്ങിയവരും പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.