മലപ്പുറം: സിസിടിവി ക്യാമറ വച്ച വീട്ടിൽ നിന്നും റബ്ബർ ഷീറ്റ് മോഷ്ടിക്കാൻ മോഷ്ടാവെത്തിയത് പുതപ്പ് മൂടി. കറുത്തേനി പൂളക്കുന്നിലെ പരപ്പൻ ഉസ്മാന്റെ വീട്ടിലായിരുന്നു സംഭവം. മുമ്പും സമാനരീതിയിൽ രണ്ട് തവണ മോഷണം നടന്നിരുന്നു, ഇതേ തുടർന്നാണ് ഉടമ വീടും പരിസരവും സിസിടിവി നിരീക്ഷണത്തിലാക്കിയത്.
എന്നാൽ ഇതിന് ശേഷവും പുകപ്പുരയിൽ നിന്ന് റബർഷീറ്റ് മോഷണം പോയി. ഇന്നലെ രാവിലെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി പരിശോധിച്ചതിൽ നിന്നാണ് സമീപത്തെ വീട്ടിൽ ഉണക്കാനിട്ട പുതപ്പെടുത്ത് ശരീരം മൂടി എത്തിയതെന്ന് മനസിലായത്. ഇതോടെ വീട്ടിൽ സിസിടിവി സ്ഥാപിച്ച കാര്യം അറിയാവുന്ന ആളാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.
കാളികാവ്, വണ്ടൂർ പോലീസ് സ്റ്റേഷന്റെ അതിർത്തി പ്രദേശങ്ങളായ കറുത്തേനി, വൈക്കോലങ്ങാടി, പൂളക്കുന്ന് എന്നീ ഭാഗങ്ങളിലും കഴിഞ്ഞ ആറ് മാസത്തിനിടയിൽ മുപ്പതോളം ഷീറ്റുകൾ മോഷണം പോയിരുന്നു. കവർച്ച നടന്ന ശേഷം മുളക് പൊടി വിതറുകയും ചെയ്യുന്നതാണ് രീതി.