ശ്രീനഗർ: ജനുവരി 22-ന് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ഉപയോഗിക്കുന്നതിനായി പാക് അധീന കശ്മീരിലെ ശാരദാ പീഠത്തിലെ തീർത്ഥ കുളത്തിൽ നിന്നുള്ള വിശുദ്ധജലം ഇന്ത്യയിലെത്തി. തൻവീർ അഹമ്മദ് എന്ന മുസ്ലിം വിശ്വസിയാണ് രാമക്ഷേത്രത്തിലേയ്‌ക്കുള്ള വിശുദ്ധ ജലം ശേഖരിച്ച് ബ്രിട്ടൻ വഴി ഇന്ത്യയിലേക്ക് അയച്ചത്. 2019-ലെ പുൽവാമ ഭീകരാക്രമണത്തിനും ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തപാൽ സേവനങ്ങൾ താത്ക്കാലികമായി നിർത്തിവച്ചിരുന്നു. ഇതിനാലാണ് ബ്രിട്ടൻ വഴി ജലം ഇന്ത്യയിലെത്തിച്ചതെന്ന് സേവ് ശാരദ കമ്മിറ്റി കശ്മീർ(എസ്എസ്‌സികെ) സ്ഥാപകൻ രവീന്ദർ പണ്ഡിത വ്യക്തമാക്കി.
“ശാരദാപീഠത്തിലെ തീർത്ഥകുളത്തിൽ നിന്നും വിശുദ്ധജലം തൻവീർ അഹമ്മദും സംഘവും ശേഖരിച്ചു. നിയന്ത്രണരേഖയ്‌ക്ക് (നിയന്ത്രണരേഖ) കുറുകെയുള്ള ഞങ്ങളുടെ സിവിൽ സൊസൈറ്റി അംഗം അത് ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് ഇത് യുകെയിലേയ്‌ക്ക് അയച്ചത്. യുകെയിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ മകൾ മഗ്രിബിക്ക് വിശുദ്ധ ജലം അയച്ചുകൊടുത്തു. 2023 ഓഗസ്റ്റിൽ ഇന്ത്യയിലെ അഹമ്മദാബാദിൽ എത്തിയ കശ്മീരി പണ്ഡിറ്റ് ആക്ടിവിസ്റ്റായ സോണാൽ ഷെറിന് മഗ്രിബി ഇത് കൈമാറി. അവിടെ നിന്നുമാണ് ജലം ഡൽഹിയിൽ എത്തിയത്”-രവീന്ദർ പണ്ഡിത പറഞ്ഞു.
ജനുവരി 22-ന് രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠയ്‌ക്ക് ശാരദാ പീഠ് കുണ്ഡിൽ നിന്നുള്ള ഈ വിശുദ്ധ ജലം ഉപയോഗിക്കുന്നു. എസ്എസ്സികെ അംഗം മഞ്ജുനാഥ് ശർമ്മ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാക്കൾക്ക് വിശുദ്ധജലം കൈമാറി. ശനിയാഴ്ച അയോദ്ധ്യയിലെ മുതിർന്ന ഉദ്യോഗസ്ഥനായ കോട്ടേശ്വര് റാവുവിന് അവർ ഇത് സമ്മാനിച്ചു. അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി ജനുവരി 22 ന് കുപ്‌വാര ജില്ലയിലെ തീത്‌വാളിലെ നിയന്ത്രണരേഖയ്‌ക്ക് സമീപമുള്ള ശാരദാ ക്ഷേത്രത്തിൽ ദീപം തെളിയിക്കുമെന്നും മഞ്ജുനാഥ് ശർമ്മ പറഞ്ഞു.