എറണാകുളം: ആരോഗ്യ വകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്വകാര്യ മെഡിക്കൽ കമ്പനി. കാരുണ്യ ഫാർമസിക്ക് വിതരണം ചെയ്ത ഒമ്പത് കോടി രൂപയുടെ കുടിശ്ശിക ആവശ്യപ്പെട്ടാണ് സ്വകാര്യ കമ്പനിയായ സൺഫാർമ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സർക്കാരും ആരോഗ്യ വകുപ്പും വിശ്വാസ വഞ്ചന കാണിച്ചെന്നും കാരുണ്യ ഫാർമസിയെ ആശ്രയിക്കുന്നത് സാധാരണക്കാരായതിനാലാണ് മരുന്ന് വിതരണം നിർത്താത്തതെന്നും കമ്പനി ഹർജിയിൽ പറയുന്നു.
സംസ്ഥാനത്തെ 52 കാരുണ്യ ഫാർമസികൾക്കുള്ള 35% ജീവൻ രക്ഷാ മരുന്നുകളും വിതരണം ചെയ്യുന്നത് സൺഫാർമയാണ്. വിതരണം ചെയ്യുന്ന മരുന്നുകളുടെ ബിൽ ആരോഗ്യ വകുപ്പിന് സമർപ്പിച്ചാലും 45 ദിവസത്തിന് ശേഷമാണ് പണം അനുവദിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ആറുമാസമായി മരുന്നുകൾക്ക് പണം നൽകുന്നില്ല. കുടിശ്ശിക നൽകാൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിനും മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനും പലതവണ കത്തയച്ചിട്ടും മറുപടി നൽകിയില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ പണം നൽകാതെ വന്നതോടെ കമ്പനി നേരിടുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ്. മെഡിക്കൽ സർവ്വീസ് കോർപ്പറേഷനുമായി ഉണ്ടാക്കിയ കരാർ പ്രകാരം മരുന്ന് ഓർഡർ ചെയ്താൽ ഏഴു ദിവസത്തിനുള്ളിൽ കമ്പനി എത്തിക്കുന്നുണ്ട്. ഈ മരുന്നുകളാണ് സംസ്ഥാനത്തെ കാരുണ്യ ഫാർമസികളിലൂടെ സർക്കാർ ഏഴ് ശതമാനം ലാഭം ഈടാക്കി വിൽപന നടത്തുന്നത്. കുടിശ്ശിക നൽകാനുള്ള നടപടികൾ കോടതി സ്വീകരിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സൺ ഫാർമയുടെ ഹർജിയിൽ ആരോഗ്യവകുപ്പിനോട് കോടതി വിശദീകരണം തേടി.