കോത്താരി സഹോദരന്മാരുടെ ബലിദാനത്തെ ഓർത്തെടുത്ത് രാമക്ഷേത്രത്തിന് വേണ്ടി നടത്തിയ കർസേവയ്‌ക്ക് കേരളത്തിൽ നിന്നും നേതൃത്വം നൽകിയ വി.കെ. വിശ്വനാഥൻ. ഭാരതീയരെ സംബന്ധിച്ച് ഏറ്റവും പവിത്രമായ, ശ്രേഷ്ഠമായ മുഹൂർത്തമാണ് പ്രാണപ്രതിഷ്ഠ. ഈ സന്ദർഭത്തിൽ കഴിഞ്ഞകാലത്തെ ചില സംഭവങ്ങൾ തന്റെ ഓർമ്മയിൽ വരികയാണ്. 1990-ലെയും 1992-ലെയും കർസേവയിൽ പങ്കെടുക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിരുന്നുവെന്നും അതിനാൽ തന്നെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ഇന്ന് തോന്നുന്നതെന്നും വിശ്വം പാപ്പ എന്ന് വിശേഷിപ്പിക്കുന്ന വി.കെ. വിശ്വനാഥൻ ജനം ടിവിയോട് പ്രതികരിച്ചു.
നിരവധി പേർ രാമക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 30-ാം തീയതി വെടിയേറ്റ് മരിച്ച കർസേവകരെ ഓർക്കുന്നു. മാത്രമല്ല, നവംബർ 2-ന് രാമനാമം ചൊല്ലിക്കൊണ്ട് തർക്ക മന്തിരത്തിലേയ്‌ക്ക് പോകാൻ ശ്രമിച്ച കർസേവകന്മാർക്കെതിരെ മുലായം സിംഗിന്റെ നിർദ്ദേശം അനുസരിച്ച് പോലീസ് വെടിയുതിർത്തു. അന്ന് ധാരാളം പേർ മരിച്ചു വീണു. അതിൽ കൊൽക്കത്തയിൽ നിന്നും വന്ന കോത്താരി സഹോദരന്മാരും ഉണ്ടായിരുന്നു.
സഹോദരന്മാരിൽ ഒരാൾ ആദ്യം മുന്നോട്ട് വന്ന് ജയ്ശ്രീറാം വിളിക്കുകയായിരുന്നു. ആ സമയം തന്നെ വെടിയേറ്റ് അദ്ദേഹം നിലത്തുവീണു. ഉടനെ അദ്ദേഹത്തിന്റെ സഹോദരനും അടുത്തെത്തി. അദ്ദേഹവും വെടിയേറ്റ് മരിച്ചു. അത് എന്നും ഹൃദയത്തിലുണ്ടാകുന്ന വേദനയാണ്. പക്ഷെ, സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ധർമ്മചിന്തയുടെയുമെല്ലാം പ്രതീകങ്ങളാണ് അവർ-വി.കെ. വിശ്വനാഥൻ പറഞ്ഞു.