ലക്നൗ: രാമക്ഷേത്രം പൂർണതയിലേക്ക് എത്താനായി പരിശ്രമിച്ച പ്രധാനസേവകനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പ്രധാനമന്ത്രി ഇല്ലായിരുന്നെങ്കിൽ രാമക്ഷേത്രം ഒരിക്കലും യാഥാർത്ഥ്യമാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചു. അതോടെ കാലങ്ങൾ പഴക്കമുള്ള രാമജന്മഭൂമി അവകാശവാദം ഹിന്ദു പക്ഷത്തിന് അനുകൂലമായി തീർപ്പാക്കി. രാമക്ഷേത്ര പ്രസ്ഥാനത്തെ യുക്തിസഹമായ നിഗമനത്തിലെത്തിക്കാൻ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ്ദൾ അംഗങ്ങളുടെയും ത്യാഗങ്ങൾ അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്. ശ്രീരാമൻ നാളെ ജന്മസ്ഥലത്തേക്ക് മടങ്ങുകയാണ്.
പല സർക്കാരുകളും ഭരണത്തിൽ വന്നുപോയെങ്കിലും 500 വർഷത്തെ കാത്തിരിപ്പായിരുന്ന രാമക്ഷേത്രം യാഥാർത്ഥ്യമാക്കാൻ ആരും പരിശ്രമിച്ചില്ല. വിഎച്ച്പിയുടെയും ബജ്റംഗ്ദൾ പ്രവർത്തകരുടെ പരിശ്രമങ്ങളെ വിസ്മരിക്കാൻ സാധിക്കില്ല. പ്രധാനമന്ത്രിയില്ലെങ്കിൽ ക്ഷേത്രം ഒരിക്കലും നിർമ്മിക്കപ്പെടില്ല. ഇക്കാരണത്താലാണ് രാമക്ഷേത്രത്തിന്റെയും പ്രാണ പ്രതിഷ്ഠയുടെയും രാംലല്ലയുടെയും ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് നൽകുന്നത്.
പ്രധാനമന്ത്രിയുടെ 11 ദിവസത്തെ വ്രതാനുഷ്ഠാനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ജവഹർലാൽ നെഹ്റു മുതൽ നിരവധി പ്രധാനമന്ത്രിമാരാണ് ഇന്ത്യക്കുണ്ടായിട്ടുള്ളത്. എന്നാൽ ഇതുവരെ ഒരു പ്രധാനമന്ത്രി പോലും ദീർഘ കാലമായുള്ള ആഗ്രഹം സഫലമാക്കുന്നതിനായി മറ്റാരും പരിശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ത്യാഗങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രാണ പ്രതിഷ്ഠാ ക്ഷണം നിരസിച്ച പ്രതിപക്ഷ നേതാക്കളെ പരിഹസിക്കുകയും ചെയ്തു അദ്ദേഹം. നിർഭാഗ്യകരമെന്നും ഭാരതീയ സംസ്കാരത്തെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പ്രവൃത്തിയെന്നും അദ്ദേഹം പറഞ്ഞു. ദൈവം നമ്മുടെ ആത്മാവിലാണ് വസിക്കുന്നത്. ദൈവീക സാന്നിധ്യമില്ലാത്ത രാജ്യത്തെ കുറിച്ചോർക്കാൻ പോലും കഴിയില്ല. അദ്ദേഹത്തിന്റെ ക്ഷണം നിരസിക്കുക എന്നാൽ ഇന്ത്യൻ സംസ്‌കാരത്തെ അവഹേളിക്കുക എന്നാണർത്ഥം. രാജ്യത്തിന്റെ സ്വത്വത്തിനെയും ധാർമികതെയും അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ്. പ്രാണ പ്രതിഷ്ഠയ്‌ക്ക് ക്ഷണം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.