അബുജ: അമേരിക്കയിൽ മൂന്ന് വർഷം കൊണ്ട് നടത്തുന്ന പണരഹിത ഇടപാടുകൾ ഭാരതത്തിൽ ഒറ്റ മാസത്തിനകം നടക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തോട് സംവദിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. യുപിഐ മുഖേന ഇന്ത്യയിൽ നടക്കുന്ന ഡിജിറ്റൽ പണമിടപാടുകൾ വലിയ തോതിൽ വർദ്ധിച്ച സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രിയുടെ വാക്കുകൾ.
”ഓരോ ഇന്ത്യൻ പൗരന്റെയും ജീവിതം ഇന്ന് കൂടുതൽ എളുപ്പമായിരിക്കുകയാണ്. സാങ്കേതികവിദ്യയിലുണ്ടായ വളർച്ചയെ ആഴത്തിൽ ഉപയോഗിച്ചതാണ് അതിന് കാരണം. അത് പണമിടപാടുകളുടെ കാര്യത്തിൽ വ്യക്തമായി കാണാവുന്നതാണ്. ഇന്നത്തെ കാലത്ത് ഇന്ത്യയിൽ വളരെ കുറച്ച് ആളുകൾ മാത്രമേ പണം നൽകി ഇടപാടുകൾ നടത്തുന്നുള്ളൂ. മാത്രമല്ല, വളരെ കുറച്ച് പേരെ പണം സ്വീകരിക്കുന്നുമുള്ളൂ. അമേരിക്കയിൽ മൂന്ന് വർഷം കൊണ്ട് നടക്കുന്ന ഡിജിറ്റൽ പണമിടപാടുകൾ ഇന്ത്യയിൽ ഇന്ന് ഒരുമാസത്തിനകം നടക്കുന്നുണ്ട്.
വെല്ലുവിളിയെ എങ്ങനെയാണ് ഒരു രാജ്യം കൈകാര്യം ചെയ്യുന്നത്, ആ വെല്ലുവിളിയിൽ നിന്ന് എങ്ങനെയാണ് പുറത്തുകടക്കുന്നത്, സാധാരണക്കാരായ മനുഷ്യരുടെ ജീവിതം എങ്ങനെയാണ് മെച്ചപ്പെടുന്നത്, ലോകത്തിന്റെ ഭാവനയ്ക്കൊത്ത് നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും, രാജ്യത്തിന് പുറത്തുള്ളവരെ നാം എങ്ങനെയാണ് പരിപാലിക്കുന്നത്.. ഇതെല്ലാമാണ് ഇന്ത്യയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന മാറ്റങ്ങളുടെ ഉദാഹരണങ്ങൾ.” -ജയശങ്കർ പറഞ്ഞു.
ഉഗാണ്ടയിൽ നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമായിരുന്നു ഇന്ത്യയുടെ വിദേശകാര്യമന്ത്രി നൈജീരിയയിൽ എത്തിയത്.