ടെൽ അവീവ്: ഹമാസ് ഭീകരർ ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കുകയാണെങ്കിൽ രണ്ട് മാസത്തെ സമ്പൂർണ വെടിനിർത്തൽ നടപ്പാക്കാമെന്ന ഉപാധി മധ്യസ്ഥ രാജ്യങ്ങൾക്ക് മുന്നിൽ വച്ച് ഇസ്രായേൽ. ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ മധ്യസ്ഥർ വഴിയാണ് ഇസ്രായേൽ ഹമാസിനെ ഇക്കാര്യം അറിയിച്ചത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നത്.
സ്ത്രീകൾ, 60 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ, ഗുരുതരാവസ്ഥയിൽ കഴിയുന്നവർ തുടങ്ങിയവരെയാകും ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുന്നത്. അടുത്ത ഘട്ടത്തിൽ വനിതാ സൈനികർ, പുരുഷ സൈനികർ, യുവാക്കൾ എന്നിവരെയാകും കൈമാറ്റം ചെയ്യുന്നത്. കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും ഇസ്രായേലിന് കൈമാറും. നിലവിൽ എത്ര പേർ ഹമാസിന്റെ പക്കൽ തടവിലുണ്ട് എന്നത് സംബന്ധിച്ച് കൃത്യമായ കണക്കെടുപ്പ് നടത്തുമെന്നും, എല്ലാവരേയും മോചിപ്പിക്കാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
കരാർ നടപ്പാക്കണമെങ്കിൽ ഇനിയും രണ്ട് മാസം കൂടി വേണ്ടി വന്നേക്കുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഹമാസിന്റെ തടവിലുള്ള എല്ലാവരേയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി, ഇന്നലെ ബന്ദികളുടെ കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു. കണക്കുകൾ പ്രകാരം 132 പേർ ഹമാസിന്റെ തടങ്കലിലുണ്ട്. എന്നാൽ ഇതിൽ എത്ര പേർ കൊല്ലപ്പെട്ടു എന്നതിലുൾപ്പെടെ കൃത്യമായ വിവരം ശേഖരിക്കണമെന്നാണ് ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കുന്നത്.