ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞദിവസം അയോദ്ധ്യയിൽ നാം കണ്ടത് വർഷങ്ങളോളം നമ്മുടെ ഓർമ്മകളിൽ മായാതെ നിൽക്കുമെന്ന് പ്രാണപ്രതിഷ്ഠയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഭഗവാൻ ശ്രീരാമനെ വരവേൽക്കുന്നതിനായുള്ള വിശ്വാസികളുടെ ആഹ്ലാദവും രാമമന്ത്രം അലയടിക്കുന്നതിനിടെയുള്ള പ്രധാനമന്ത്രിയുടെ വരവും ബാലകരാമന്റെ പുണ്യരൂപവും പ്രാണപ്രതിഷ്ഠാ ചടങ്ങുകളെല്ലാം കോർത്തിണക്കിയ വീഡിയോയാണ് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചത്. വികാരഭരിതരായി ആനന്ദ കണ്ണിരുമായി നിൽക്കുന്ന ഭക്തരെയും വീഡിയോയിൽ കാണാനാകും.
What we saw in Ayodhya yesterday, 22nd January, will be etched in our memories for years to come. pic.twitter.com/8SXnFGnyWg
— Narendra Modi (@narendramodi) January 23, 2024
ചെറുപുഞ്ചിരിയോടെ തന്റെ പ്രജകളെ നോക്കി നിൽക്കുന്ന ബാലകരാമന്റെ മുന്നിൽ സാഷ്ടാംഗം നമിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം തന്റെ 11 ദിവസത്തെ കഠിന വൃതം വിശ്വാസികളെ സാക്ഷി നിർത്തിയാണ് പ്രധാനമന്ത്രി അവസാനിപ്പിച്ചത്. ക്ഷേത്രത്തിലെ പുരോഹിതൻ സ്വാമി ഗോവിന്ദ്ദേവ്ഗിരി മഹാരാജിൽ നിന്ന് തീർത്ഥം സ്വീകരിച്ചാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്.
പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം നിറകണ്ണുകളുമായി നിന്ന വിശ്വാസികളെ
വികാരഭരിതനായാണ് പ്രധാനമന്ത്രി അഭിസംബാധന ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.