കോഴിക്കോട്: പെൻഷൻ മുടങ്ങി ജീവിതം വഴിമുട്ടിയ ദിവ്യാംഗനായ വയോധികൻ ജീവനൊടുക്കി. അഞ്ചുമാസമായി ലഭിക്കാത്ത പെൻഷൻ പണത്തിനായി കയറിയിറങ്ങി മടുത്ത ശേഷം ഗതികെടുകൊണ്ടാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് മുതുകാട് വളയത്ത് ജോസഫ് (77) തൂങ്ങി മരിച്ചത്. വീട്ടിൽ അയൽവാസികളാണ് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. തനിക്കും കിടപ്പു രോഗിയായ മകൾക്കും പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുട്ടാത്ത വാതിലുകളില്ല.
മന്ത്രി മുതൽ എല്ലാവർക്കും പരാതി നൽകി. ഇനിയും ഈ സർക്കാരിനെ വിശ്വസിച്ചിട്ട് ബോധ്യമില്ലെന്ന് മനസിലായതോടെയാണ് വി. പാപ്പച്ചനെന്ന ജോസഫ് വീട്ടിൽ തൂങ്ങി മരിച്ചത്. നിരവധി പേരോട് കടം വാങ്ങിയാണ് അദ്ദേഹം ഓരോ ദിവസവും ജീവിതം തള്ളി നീക്കിയിരുന്നത്. അതേസമയം ജോസഫിന്റെ മരണത്തെ അവഹേളിച്ച് പഞ്ചായത്ത് രംഗത്തുവന്നു. ജോസഫിന്റെ മരണം പെൻഷൻ കിട്ടാത്തതു കാരണമല്ലെന്നാണ് അവരുടെ വാദം.
പെൻഷൻ ആവശ്യപ്പെട്ട് നവംബർ 9നാണ് അധികൃതർക്ക് ജോസഫ് പരാതി നൽകിയത്. മന്ത്രി കളക്ടർ പെരുവണ്ണാമൂഴി പോലീസ് പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകിയത്. 15 ദിവസത്തിനകം മകളുടെയും എന്റെയും പെൻഷൻ കിട്ടിയില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിൽ കെട്ടിത്തൂങ്ങുമെന്നും കടം വാങ്ങാൻ ഇനി ആരുമില്ലെന്നുമായിരുന്നു കത്തിൽ. കിടപ്പുരോഗിയായ മകൾ ജിൻസിയെ(47) അനാഥാലയത്തിലേക്ക് മാറ്റിയിരുന്നു.