കണ്ണൂർ: നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് അടയ്‌ക്കാൻ നോട്ടീസ് ലഭിച്ച ചുങ്കക്കുന്ന് സ്വദേശി തോമസിന്റെ സെസ് ഒഴിവാക്കിയതായി ജില്ല അസി. ലേബർ ഓഫീസർ. സെസ് ഇനത്തിൽ 41,264 രൂപ അടയ്‌ക്കാനാണ് തോമസിന് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചിരുന്നത്. കേളകം പഞ്ചായത്ത് നൽകിയ സാക്ഷ്യപത്രം തോമസ് ഹാജരാക്കിയതോടെയാണ് സെസ് ഒഴിവാക്കിയത്. 51 വർഷം മുമ്പാണ് തോമസിന്റെ വീട് നിർമ്മിച്ചതെന്നും വീടിന്റെ ഓട് മാറ്റി ആസ്ബസ്‌റ്റോസ് ഷീറ്റ് ഇടുക മാത്രമാണ് ചെയ്തതെന്ന സാക്ഷ്യ പത്രമാണ് പഞ്ചായത്തിൽ നിന്ന് ലഭിച്ചത്.
മഴയത്ത് ചോർച്ച രൂക്ഷമായതോടെയാണ് 20,000 രൂപ മുടക്കി തോമസ് 10 വർഷം മുമ്പ് വീടിന്റെ ഒരു ഭാഗത്ത് ആസ്ബസ്റ്റോസ് ഷീറ്റിട്ടത്. ഇതിന് 2016 ൽ റവന്യു വകുപ്പ് 6000 രൂപ ഈടാക്കുകയും ചെയ്തു. എന്നാൽ, 41,26,410 രൂപയുടെ ജോലികൾ നടത്തിയിട്ടുണ്ടെന്നും ഇതിന്റെ ഒരു ശതമാനം 41,264 രൂപ കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് അടയ്‌ക്കണമെന്നുമായിരുന്നു തൊഴിൽ വകുപ്പിന്റെ നോട്ടീസ്.
താലൂക്ക് ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സെസ് ഈടാക്കുന്നതിനുള്ള നോട്ടീസുകൾ അയക്കുന്നത്. ഇതിൽ വീട് ഷീറ്റിട്ടതാണെന്ന് രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് അസിസ്റ്റൻറ് ലേബർ ഓഫീസറുടെ വിശദീകരണം.