തിരുവനന്തപുരം: പണം നൽകിയില്ല, സംസ്ഥാനത്ത ആർസി ബുക്കുകളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെയും വിതരണം മുടങ്ങിയിട്ട് രണ്ട് മാസം. മോട്ടോർ വാഹന വകുപ്പ് പോസ്റ്റൽ ചാർജും പ്രിന്റിംഗ് ചാർജും നൽകാത്തതിനെ തുടർന്നാണ് കരാർ കമ്പനി സേവനം നിർത്തിവെച്ചത്. സംസ്ഥാനത്ത് ആർസി ബുക്ക് ലഭിക്കാനുളളത് എട്ട്‌ലക്ഷം പേർക്കും ലൈസൻസിനായി കാത്തിരിക്കുന്നത് ആറര ലക്ഷം പേരുമാണ്. ലൈസൻസും ആർസി ബുക്കും ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധിയാണ് ഇവർ നേരിടുന്നത്.
കേരള മോട്ടോർ വാഹന വകുപ്പ് എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഐടിഐ എന്ന സ്ഥാപനത്തിനാണ് ആർസി ബുക്കിന്റെയും ലൈസൻസിന്റെയും പ്രിന്റിംഗ് ചുമതല നൽകിയിരുന്നത്. കരാർ പ്രകാരമുള്ള പണം നൽകാത്തതിനെ തുടർന്ന് നവംബർ 17 മുതൽ ഇവർ മോട്ടോർ വാഹന വകുപ്പിനായുള്ള പ്രിന്റിംഗ് നിർത്തിവെച്ചു.
ഒക്ടോബർ വരെയുള്ള രേഖകൾ മാത്രമാണ് കമ്പനി പ്രിന്റ് ചെയ്ത് അയച്ചത്. പോസ്റ്റൽ ചാർജ് ഇനത്തിൽ മാത്രം കോടികളുടെ കുടിശ്ശികയാണ് ഉള്ളത്. വാഹന ഉടമകളിൽ നിന്നും ലൈസൻസ് നേടിയവരിൽ നിന്നും പ്ലാസ്റ്റിക് കാർഡ് പ്രിന്റ് ചെയ്യുന്നതിനായി 200 രൂപയും പോസ്റ്റൽ ചാർജ് ഇനത്തിൽ 40 രൂപയും മുൻകൂറായി സർക്കാർ ഈടാക്കുന്നുണ്ട്. ഈ തുക സർക്കാർ വക മാറ്റിയതൊടെയാണ് പ്രതിസന്ധി തുടങ്ങിയത്. പണം അനുവദിച്ചതായി ഗതാഗതമന്ത്രി പറയുന്നുണ്ടെങ്കിലും കരാർ കമ്പനി പ്രിന്റിംഗ് ആരംഭിച്ചിട്ടില്ല. നിലവിൽ പ്രിന്റിംഗിനുള്ള കാർഡും അവിടെ ലഭ്യമല്ല.
ഒരു കാർഡിന് 200 രൂപ മോട്ടോർ വാഹന വകുപ്പ് ഈടാക്കുന്നുണ്ടെങ്കിലും 60 രൂപ മാത്രമാണ് പ്രിന്റ് ചെയ്യുന്ന കമ്പനിക്ക് നൽകുന്നത്. ഈ തുക പോലും നൽകാൻ സർക്കാറിന് സാധിക്കുന്നില്ല.