ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാൻ കച്ചകെട്ടി മുൻ ഇന്ത്യൻ നായകൻ. 2012ൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം കിരീടം നേടിയ നായകൻ ഉന്മുക്ത് ചന്ദാണ് ഇന്ത്യക്കെതിരെ കളിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അമേരിക്കയിലേക്ക് കുടിയേറിയ താരത്തിന് യു.എസ്.എയ്‌ക്ക് വേണ്ടി അരങ്ങേറാൻ അനുമതി ലഭിച്ചിട്ടുണ്ട്. 2021ലാണ് താരം ഇന്ത്യൻ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.
2010 ഏറ്റവും മൂല്യമേറിയ ഇന്ത്യൻ യുവതാരമായിരുന്നു ഉന്മുക്ത് ചന്ദ്. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഉഗ്രൻ സെഞ്ച്വറിയടിച്ച് ഭാവിവാഗ്ദാനമെന്ന് വിലയിരുത്തപ്പെട്ടിരുന്ന ചന്ദിന് പക്ഷേ ആ ഫോം പിന്നീട് തുടരാനായില്ല. അഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മാറിയെങ്കിലും രക്ഷയുണ്ടായിരുന്നില്ല. അമേരിക്കയിലെ സിലിക്കൺ വാലി സ്ട്രൈക്കേഴ്സിനായി മികച്ച പ്രകടനമാണ് ചന്ദ് കാഴ്ചവച്ചത്.
ചന്ദ് യുഎസ്എ ടീമിൽ ഉൾപ്പെട്ടാൽ ടി20 ലോകകപ്പിൽ ഒരേ ഗ്രൂപ്പിലുള്ള ഇന്ത്യക്കെതിരെ കളിക്കാൻ അവസരമൊരുങ്ങും. ഇന്ത്യ എയിൽ ക്യാപ്റ്റനായിരിക്കുമ്പോൾ തനിക്ക് കീഴിൽ കളിച്ചിരുന്ന ജസ്പ്രീത് ബുമ്ര, സൂര്യകുമാർ എന്നിവരെ നേരിടാനും ചന്ദിന് സാധിക്കും.
‘അതൊരു അപരിചിതമായ കാര്യമാണ്. എങ്കിലും ഞാൻ ഇന്ത്യയിലെ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം എന്റെ എറ്റവും വലിയ ലക്ഷ്യമായി കരുതുന്നത് ഇന്ത്യക്കെതിരെ കളിക്കുക എന്നതായിരുന്നു. അതൊരു മോശം ചിന്തയിൽ നിന്ന് ഉടലെടുത്തതല്ല. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ കളിക്കുന്നത് എനിക്ക് നൽകുന്നത് മികച്ചൊരു വെല്ലുവിളിയാണല്ലോ”- ചന്ദ് ക്രിക് ബസ്സിനോട് പറഞ്ഞു