ന്യൂഡൽഹി: അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഭാരതം. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചതായി സാമ്പത്തിക വിദഗ്ധരുടെ റിപ്പോർട്ടായ റോയിട്ടേഴ്‌സ് പോൾ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ പുരോഗതിക്കായി കേന്ദ്രസർക്കാർ ഏറെ ശ്രദ്ധ പുലർത്തുന്നു. അടുത്ത കാലത്തായി ഇത് പ്രകടമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജനുവരി 10 മുതൽ 23 വരെ 54 സാമ്പത്തിക വിദഗ്ധരാണ് റോയിട്ടേഴ്സ് പോൾ പ്രവചിച്ചത്. ഈ സാമ്പത്തിക വർഷം സമ്പദ്‌വ്യവസ്ഥ 6.9 ശതമാനം വളരുമെന്നാണ് പ്രവചനം. അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 6.3 ശതമാനവുമായിരിക്കുമെന്നാണ് പ്രവചനം.
നേരത്തെ ഐക്യരാഷ്‌ട്രസഭയും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയാണെന്ന് വ്യക്തമാക്കിയിരുന്നു. 2023-ൽ രേഖപ്പെടുത്തിയ 6.3 ശതമാനത്തിൽ നിന്ന് ഈ വർഷം വളർച്ച നേരിയ തോതിൽ കുറഞ്ഞ് 6.2 ശതമാനത്തിലെത്തുമെന്നും എന്നാൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം ഭാരതം തന്നെ നിലനിർത്തുമെന്നാണ് ഐക്യരാഷ്‌ട്രസഭ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ കുത്തനെയുള്ള തകർച്ചയ്‌ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും, ആഭ്യന്തര, ഉൽപ്പാദന, സേവന മേഖലകളിലെ ശക്തമായ വളർച്ച ഇന്ത്യയുടെ വളർച്ചാ വേഗത നിലനിർത്താൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.