ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടിൽ ആശങ്കയും പ്രതിഷേധവും അറിയിച്ച് പ്രതിപക്ഷ കക്ഷികൾ. സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാട് മാലദ്വീപിന്റെ വികസനത്തെ സാരമായി ബാധിച്ചേക്കാമെന്നാണ് പ്രതിപക്ഷ പാർട്ടികളായ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയും, ഡെമോക്രാറ്റ്‌സും മുന്നറിയിപ്പ് നൽകിയത്. ചൈനീസ് ഗവേഷണ കപ്പൽ മാലദ്വീപ് തുറമുഖത്ത് ഡോക്ക് ചെയ്യാൻ ഭരണകൂടം അനുമതി നൽകിയതിന് പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികൾ സർക്കാർ നിലപാടിനെതിരെ രംഗത്തെത്തിയത്.
എംഡിപി ചെയർപേഴ്സൺ ഫയാസ് ഇസ്മായിൽ, പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് സലീം, ഡെമോക്രാറ്റ് നേതാവ് എംപി ഹസൻ ലത്തീഫ്, പാർലമെന്ററി ഗ്രൂപ്പ് ലീഡർ അലി അസിം എന്നിവർ സംയുക്ത വാർത്താ സമ്മേളനം വിളിച്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മാലദ്വീപിന്റെ വികസന പങ്കാളിയാണ് ഇന്ത്യ. ദീർഘകാല സഖ്യകക്ഷികളെ അകറ്റുന്നത് മാലദ്വീപിന്റെ വികസനത്തിന് അത്യന്തം ഹാനികരമാണെന്ന് ഇരുകക്ഷികളും ചൂണ്ടിക്കാട്ടി. മാലദ്വീപിന്റെ ദീർഘനാളായുള്ള പങ്കാളിയെന്നാണ് ഇരുകൂട്ടരും ഇന്ത്യയെ വിശേഷിപ്പിച്ചത്.
രാജ്യത്തിന്റെ എല്ലാ വികസന പങ്കാളികളേയും ഒരുപോലെ കാണാൻ ശ്രമിക്കണം. മാലദ്വീപിന്റെ സ്ഥിരതയ്‌ക്കും സുരക്ഷയ്‌ക്കും നിലവിലെ സർക്കാരിന്റെ തീരുമാനങ്ങൾ ഗുണകരമാകില്ല. നിലവിൽ സർക്കാർ എടുക്കുന്ന ഇന്ത്യാവിരുദ്ധ നിലപാടുകൾ അംഗീകരിക്കാനാകാത്തതാണെന്നും ഇവർ പറയുന്നു. മാലദ്വീപിൽ അധികാരത്തിലേറുന്ന പ്രസിഡന്റ് ആദ്യം ഇന്ത്യ സന്ദർശിക്കുന്നതാണ് വർഷങ്ങളായുള്ള പതിവ്. എന്നാൽ മുഹമ്മദ് മുയിസു ഈ കീഴ് വഴക്കം ലംഘിച്ചു കൊണ്ട് തന്റെ ഇന്ത്യാ വിരുദ്ധ നിലപാട് വ്യക്തമാക്കുകയായിരുന്നു. പിന്നീട് മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രിക്കും ഭാരതത്തിനുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളുടേയും ബന്ധത്തിൽ വിള്ളൽ വീഴുന്നത്.