കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്ക് 128 വർഷം കഠിന തടവും 6,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കല്ലായി അറക്കത്തോടുക്ക സ്വദേശി ഇല്യാസ് അഹമ്മദ് (35) ആണ് കേസിലെ പ്രതി. കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജ് രാജീവ് ജയരാജാണ് കേസിൽ ശിക്ഷ വിധിച്ചത്.
പിഴ തുകയിൽ നിന്നും അഞ്ച് ലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനും ഉത്തരവിട്ടു. പിഴ അടച്ചിട്ടില്ലെങ്കിൽ ആറ് കൊല്ലവും ഏഴ് മാസവും കൂടി ശിക്ഷ അനുഭവിക്കണം. കേസിനാസ്പദമായ സംഭവം നടന്നത് 2020 ജൂൺ മുതൽ 2021 ജൂൺ വരെയുള്ള കാലഘട്ടത്തിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ബെന്നി ലാലുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആർ.എൻ രഞ്ജിത്താണ് ഹാജരായത്.