തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിക്കറ്റ് വികസിപ്പിക്കാനായുള്ള പദ്ധതികളിൽ സ്വകാര്യ നിക്ഷേപം തേടി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). ബിസിസിഐയുടെ സഹായത്തോടെ കൊച്ചിയിൽ നിർമ്മിക്കുന്ന കൊച്ചിൻ സ്‌പോർട്‌സ് സിറ്റി, തിരുവനന്തപുരം മംഗലപുരം, വയനാട് കൃഷ്ണഗിരി എന്നിവിടങ്ങളിലെ ഗ്രൗണ്ടുകളുമായി ബന്ധപ്പെട്ടാണ് കെസിഎ സ്വകാര്യ പങ്കാളിത്തം തേടുന്നത്. വരുമാനം കൂടിയാണ് ഈ പദ്ധതികളിലൂടെ കെസിഎ ലക്ഷ്യമിടുന്നത്. രാജ്യാന്തര കായിക ഉച്ചകോടിയിൽ കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പദ്ധതി നിർദ്ദേശം അവതരിപ്പിച്ചു.
40 ഏക്കർ സ്ഥലത്താണ് കൊച്ചിൻ സ്‌പോർട്‌സ് സിറ്റി. ഇതിൽ 20 ഏക്കറിലാണ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയവും പരിശീലന മൈതാനവും വരുന്നത്. ബാക്കി സ്ഥലത്താണ് ഹോട്ടലുകളും കൺവെൻഷൻ സെന്ററുകളും ഉൾപ്പെടെയുള്ള സ്വകാര്യ നിക്ഷേപം ആവശ്യമുള്ള പദ്ധതികൾ ഉയരുന്നത്. മംഗലപുരത്തും കൃഷ്ണഗിരിയിലും ഗ്രൗണ്ടിനോടു ചേർന്നുള്ള സ്ഥലങ്ങളാണ് സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുന്നത്.