കന്നട യുവതാരം രക്ഷിത് ഷെട്ടി നായകനായി ഏറ്റവും ഒടുവിൽ പുറത്തുവന്ന ചിത്രമായിരുന്നു സപ്ത സാഗരദാച്ചേ എല്ലോ. സൈഡ് എ, സൈഡ് ബി, എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് ചിത്രം അണിയിച്ചൊരുക്കിയത്. രണ്ട് മാസത്തെ വ്യത്യാസത്തിലായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ചിത്രത്തിന്റെ ആദ്യഭാഗത്തിന് ഒടിടിയിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബിയും ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഇന്നലെ അർദ്ധരാത്രി മുതൽ ആമസോൺ പ്രൈം വീഡിയോസിൽ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചു. അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം നവംബറിൽ തീയേറ്ററുകളിലെത്തിയ ചിത്രം ഡിസംബംർ 25 നായിരുന്നു പ്രദർശനം പൂർത്തിയാക്കിയത്. എന്നാൽ ഒടിടിയിൽ എത്താൻ വൈകുകയായിരുന്നു. ഹിന്ദി ഒഴികെയുള്ള എല്ലാ പതിപ്പുകളുടെയും ഒടിടി സ്ട്രീമിംഗാണ് ആരംഭിച്ചിരിക്കുന്നത്. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിനായിരുന്നു ചിത്രത്തിന്റെ വിതരണാവകാശം.
പരംവാഹ് പിക്ചേഴ്സിന്റെ ബാനറിൽ രക്ഷിത് ഷെട്ടിയാണ് ചിത്രം നിർമ്മിച്ചത്. ഹേമന്ത് എം. റാവു രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ രക്ഷിത് ഷെട്ടി, രുക്മിണി വസന്ത്, ചൈത്ര ജെ. ആചാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ചരൺ രാജ്, ഛായാഗ്രഹണം അദ്വൈത ഗുരുമൂർത്തി, എഡിറ്റിംഗ് സുനിൽ എസ്. ഭരദ്വാജ്, തിരക്കഥ ഹേമന്ത് എം. റാവു,ഗുണ്ടു ഷെട്ടി, ശബ്ദ മിശ്രണം എം.ആർ.രാജാകൃഷ്ണൻ, ആർട്ട് ഡയറക്ടർ ഉല്ലാസ് ഹൈദൂർ എന്നിവർ നിർവ്വഹിക്കുന്നു.പി ആർ ഓ പ്രതീഷ് ശേഖർ.















