മുംബൈ: ജി.ടി.ബി നഗർ റെയിൽവേ സ്‌റ്റേഷനിൽ 40 കാരിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ സുഹൃത്ത് അറസ്റ്റിൽ. അനുമുണ്ണി എന്ന മൗഗലിയെന്ന (40) സ്ത്രീയാണ് കൊലപ്പെട്ടത്. മഫിസുൽ ഖാനാണ് (24) അറസ്റ്റിൽ. രണ്ടു ദിവസം മുൻപാണ് റെയിൽവേ സ്‌റ്റേഷനിൽ മൗഗലിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ വാഷിയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
മൗഗലിക്ക് 5,000 രൂപയ്‌ക്ക് ഫോൺ നൽകിയെന്നും എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും ഇവർ പണം നൽകിയില്ലെന്നും പ്രതി പറഞ്ഞു. ഇതേതുടർന്നുണ്ടായ തർക്കത്തിലാണ് കൊലപാതകം നടന്നതെന്നും പ്രതി കുറ്റസമ്മതം നടത്തി. മൗഗലി ആൻറോപ്പ് ഹിൽ നിവാസിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പോലീസ് പറഞ്ഞു. കൊലപാതകം നടക്കുന്ന സമയത്ത് പ്രതിയും അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പോലിസ് കൂട്ടിച്ചേർത്തു.















