ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് ഉടൻ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രത്യേക സമിതി ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പഠനങ്ങൾ പൂർത്തിയാക്കിയതായും അന്തിമ കരട് റിപ്പോർട്ട് ഫെബ്രുവരി 2ന് സർക്കാരിന് സമർപ്പിക്കുമെന്നും ധാമി പറഞ്ഞു. കാബിനറ്റിൽ അവതരിപ്പിച്ചതിന് ശേഷം നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ജനങ്ങൾക്ക് ബിജെപി ഉറപ്പ് നൽകിയിരുന്നു. പിന്നാലെ അധികാരത്തിൽ വന്നതിന് ശേഷം ഇതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയാണ് സമിതിയുടെ ചെയർപേഴ്‌സൺ. റിപ്പോർട്ട് ലഭിച്ചതിന് ശേഷം അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം നടപ്പിലാക്കുമെന്നും ധാമി വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 44 പ്രകാരം രാജ്യത്ത് ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പാക്കാൻ ഭരണകൂടം ശ്രമിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. വിവാഹം, ദത്തെടുക്കൽ, അനന്തരാവകാശം, സ്വത്തവകാശം തുടങ്ങിയവയ്‌ക്ക് എല്ലാ പൗരന്മാർക്കുമായി പൊതുവായ ഒരു നിയമം എന്നതാണ് യുസിസി കൊണ്ട് അർത്ഥമാക്കുന്നത്.