കൊൽക്കത്ത: സീറ്റ് വിഭജന ചർച്ചകളിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും, ഇൻഡി മുന്നണിക്കുള്ളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിന്റെ പ്രധാന കാരണം ഇതാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. കഴിഞ്ഞ ഏഴ് മാസമായി ഇക്കാര്യം ആവർത്തിച്ചു പറഞ്ഞുവെന്നും, ഇപ്പോഴും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നിഷ്‌ക്രിതത്വം തുടരുകയാണെന്നും അഭിഷേക് ബാനർജി ആരോപിച്ചു.
” ഒരു സഖ്യമായി മുന്നോട്ട് പോകുമ്പോൾ ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതിന് ആദ്യം ചെയ്യേണ്ടത് സീറ്റ് വിഭജനത്തിൽ തീരുമാനം ഉണ്ടാക്കുക എന്നതാണ്. സീറ്റ് വിഭജനത്തിൽ തീരുമാനം ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ജൂലൈ മുതൽ ഏഴ് മാസത്തോളമാണ് കാത്തിരുന്നത്. എന്നാൽ കോൺഗ്രസ് ഈ സമയമത്രയും യാതൊരു പ്രവർത്തനവും നടത്താതെ നിഷ്‌ക്രിയരായി തുടർന്നു.
മുതിർന്ന കോൺഗ്രസ് നേതാക്കളുമായും നേതൃത്വവുമായും പലവട്ടം ചർച്ചകൾ നടത്തി. സീറ്റ് വിഭജന ചർച്ച ഡിസംബർ 31നുള്ളിൽ പൂർത്തിയാക്കണമെന്ന് മമത ബാനർജി പറഞ്ഞിരുന്നു. എന്നിട്ടും തീരുമാനങ്ങൾ എടുക്കാൻ ആരും തയ്യാറായില്ല. ചർച്ചകൾ നടത്താൻ പോലും മുന്നണി നേതൃത്വം ശ്രമിച്ചില്ല. പട്‌നയിലും ബെംഗളൂരുവിലുമെല്ലാം നടന്ന യോഗത്തിൽ ഈ വിഷയം ചൂണ്ടിക്കാട്ടിയതാണെന്നും” അഭിഷേക് പറയുന്നു.
ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിക്കെതിരെയും അഭിഷേക് രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ” ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നാണ് അധീർ രഞ്ജൻ ആവശ്യപ്പെട്ടത്. അദ്ദേഹം ആരുടെ താത്പര്യമാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്. ക്ഷമിക്കുന്നതിന് പരിധിയുണ്ട്. ബിജെപിക്കെതിരെ പോരാടുന്ന മമത ബാനർജിയെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം വെല്ലുവിളിക്കുകയാണെന്നും” അഭിഷേക് ബാനർജി ആരോപിച്ചു.