കൊച്ചി: കൂടത്തായി കൊലപാതക കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യപേക്ഷ തള്ളി ഹൈക്കോടതി. ജോളി പ്രതിയായ രണ്ട് കേസുകളിലെ ജാമ്യ ഹർജികളാണ് കോടതി പരിഗണിച്ചത്. കേസിൽ ശാസ്ത്രീയ തെളിവുകളുടെ അഭാവമുണ്ടെന്നും അതിനാൽ തന്നെ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.
ജോളി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങളുടെ വികാരം കണക്കിലെടുക്കേണ്ടത് ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇത് മറികടക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് സി.എസ് ഡയസ് അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കുന്ന വേളയിൽ സെഷൻസ് കോടതിക്ക് നീതിപൂർവ്വമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. സ്ത്രീയെന്ന രീതിയിൽ യാതൊരു പരിഗണനയും അർഹിക്കാത്ത കുറ്റകൃത്യമാണ് ജോളി നടത്തിയതെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.