കോട്ടയം: തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്ത് അമിത കൂലി ആവശ്യപ്പെടുകയും യാത്ര നിഷേധിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർമാർക്കെതിരെ നടപടി. മഫ്തിയിൽ എത്തിയ എംവിഡി ഉദ്യോഗസ്ഥരോടാണ് ഓട്ടോ ഡ്രൈവർമാർ അമിത കൂലി ആവശ്യപ്പെട്ടത്. യാത്ര നിഷേധിച്ചെങ്കിലും മഫ്തിയിലുള്ള ഉദ്യോഗസ്ഥർ വാഹനത്തിൽ കയറിയിരുന്നു. ഇതോടെ ഉദ്യോഗസ്ഥരെ വ്യത്യസ്ത ദിശയിലെത്തിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
പിന്നാലെ യൂണിഫോമിലെത്തിയ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുകയും വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. അപമര്യാദയായി പെരുമാറുകയും യാത്രികർക്ക് നേരെ ഭീഷണി ഉയർത്തി അമിത ചാർജ് ഈടാക്കുകയും ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരുടെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുന്നതിനായുള്ള നടപടിക്രമങ്ങൾക്ക് ശുപാർശ നൽകിയതായും അധികൃതർ വ്യക്തമാക്കി.
ദൂര സ്ഥലങ്ങളിൽ നിന്നും തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് ചെറിയ ഓട്ടങ്ങൾ നിഷേധിക്കുന്നതായും അമിത ചാർജ് ഈടാക്കുന്നതായും പരാതി ഉയർന്നിരുന്നു. തുടർന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശാനുസരണം ഇന്നലെ വാഹന പരിശോധന നടത്തി വരികയായിരുന്നു. ടാക്‌സ്, ഇൻഷുറൻസ് എന്നിവ പുതുക്കാതെയും ഫെയർ മീറ്റർ ഘടിപ്പിക്കാതെയും സർവീസ് നടത്തിയ പത്തോളം വാഹനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.