റാഞ്ചി: ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. സോറന്റെ ഡൽഹിയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ 36 ലക്ഷം രൂപയും വാഹനങ്ങളും ഇഡി പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും ഇന്നത്തെ ചോദ്യം ചെയ്യൽ.
നാടകീയമായ സംഭവവികാസങ്ങൾക്കാണ് ഝാർഖണ്ഡ് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസം ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനായി സോറന്റെ ഡൽഹിയിലെ വസതിയിൽ എത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. 24 മണിക്കൂറായി അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് ഇഡി അറിയിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം മുങ്ങുകയായിരുന്നു സോറൻ.
ഡൽഹിയിൽ നിന്ന് 1,300 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാണ് അദ്ദേഹം ഇന്നലെ റാഞ്ചിയിലെത്തിയതെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ പറഞ്ഞു. ഡൽഹി വിമാനത്താവളത്തിൽ ശക്തമായ പരിശോധനയുണ്ടെന്ന് മനസിലാക്കിയ മുഖ്യമന്ത്രി അറസ്റ്റ് ഒഴിവാക്കാനായിരുന്നു റോഡ് മാർഗം സംസ്ഥാനത്ത് എത്തിയത്. ഏത് നിമിഷവും വിലങ്ങ് വീഴുമെന്ന അഭ്യൂഹങ്ങൾക്കിടെ സോറൻ ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കവും ആരംഭിച്ച് കഴിഞ്ഞു.
2020-22 കാലഘട്ടത്തിൽ വ്യാജരേഖ നിർമ്മിച്ച് വനവാസികളുടെ ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുള്ള സോറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ ഒരേക്കറോളം വരുന്ന ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്ന് കള്ളപ്പണ കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറും റാഞ്ചി ഡെപ്യൂട്ടി കമ്മീഷണറുമായ ഛവി രഞ്ജൻ ഉൾപ്പെടെ 14 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. എട്ട് സമൻസ് അവഗണിച്ച സോറൻ 20-ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.