ന്യൂഡൽഹി: നാരീശക്തിയുടെ ഉത്സവത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സ്ത്രീശക്തിയുടെ പ്രകടനമാകും. പുതിയ പാർലമെന്റ് മന്ദിരത്തിൽ ചേർന്ന ആദ്യ സമ്മേളനത്തിനൊടുവിലെടുത്ത മനോഹരമായ തീരുമാനമായിരുന്നു നാരി ശക്തി വന്ദൻ അധീനിയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനുവരി 26-ന് രാജ്യം അത് അനുഭവിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാരീശക്തിയുടെ ശക്തി, അതിന്റെ വീര്യം, നിശ്ചയദാർഢ്യത്തിന്റെ കരുത്ത് എന്നിവയെല്ലാം അന്നേ ദിനം പ്രകടമായിരുന്നു. ഇന്ന് ബജറ്റ് സമ്മേളനം തുടങ്ങുമ്പോൾ രാഷ്‌ട്രപതി ദ്രൗപദി മുർമു മാർഗനിർദേശം നൽകും. നാളെ ഇടക്കാല ബജറ്റ് നിർമല സീതാരാമൻ അവതരിപ്പിക്കും. അതേ ഒരു തരത്തിൽ ഇത് നാരീശക്തിയുടെ ഉത്സവമാണ്- പ്രധാനമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. രാഷ്‌ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടക്കാല ബജറ്റ് നാളെ 11 മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. ഒൻപതാം തീയതി വരെ സമ്മേളനം തുടരും.