ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ വിമാനങ്ങളും ട്രെയിനുകളും വൈകി. ഡൽഹിയിലേക്കുള്ള 50-ലധികം വിമാനങ്ങളും 23 ട്രെയിനുകളുമാണ് വൈകിയത്. ദൃശ്യപരത കുറവായതിനാലാണ് വിമാനങ്ങൾ വൈകുന്നതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഇതിൽ ചില വിമാനങ്ങൾ ജയ്പൂർ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ റോഡ്, റെയിൽ, വിമാന ഗതാഗതം തടസപ്പെട്ടു. പുലർച്ചെ 1.30 മുതൽ ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരത വളരെ കുറവാണ്. ഡൽഹി- എൻസിആർ എന്നീ പ്രദേശങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നത്. കനത്ത മൂടൽമഞ്ഞ് വിമാനങ്ങളുടെ ലാൻഡിംഗിനെയും ടേക്ക്ഓഫിനെയും ബാധിച്ചേക്കുമെന്ന് വിമാനത്താവള അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
ഡൽഹിയിൽ ഫ്രെബ്രുവരി വരെ അതി ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ബസുകളുൾപ്പെടെയുള്ള പൊതു ഗതാഗത സൗകര്യങ്ങൾ സ്തംഭിച്ചിരിക്കുകയാണ്.