പാലക്കാട്: മദ്യം ലഭിക്കാനില്ലെന്ന പരാതിയിൽ തീർപ്പുണ്ടാക്കി സർക്കാർ. നവകേരള സദസിലാണ് പാലക്കാട് സ്വദേശി മദ്യ ലഭ്യത പരിഹരിക്കാനാവശ്യപ്പെട്ട് പരാതി നൽകിയത്. എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ മദ്യപന്മാർ മദ്യം കിട്ടാതെ കഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പരാതിയിന്മേൽ നടപടി സ്വീകരിച്ചെന്നും പ്രശ്‌നം പരിഹരിക്കുന്നതിനായി പരാതി കേരള സംസ്ഥാന ബിവറേജസ് കോർപറേഷന്റെ ഹെഡ് ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചു.
ഹെഡ് ഓഫീസിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്‌ക്ക് പാറപിരിവിലുള്ള ഔട്ട്ലെറ്റിലെ നിലവിലെ സ്ഥലസൗകര്യം വർധിപ്പിക്കും. കൗണ്ടറുകളുടെ എണ്ണം കൂട്ടാനുള്ള നടപടിയും സ്വീകരിക്കും. ഇതേ ഔട്ട്‌ലെറ്റിൽ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടറും ആരംഭിക്കും. ഇതെല്ലാം യാഥാർത്ഥ്യമാകുന്നതോടെ ഇപ്പോഴുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും മറുപടിയിൽ വ്യക്തമാകുന്നു.