മുംബൈ: രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ ട്രാക്കിൽ ഭൂചലന മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. ജാപ്പനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംവിധാനമാണ് സജ്ജമാക്കുന്നത്. ഇതിലൂടെ ഭൂചലനം ഉണ്ടാകുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്.
28 സീസ്‌മോ മീറ്ററുകൾ ഇരുസംസ്ഥാനങ്ങളിലും സ്ഥാപിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. ട്രെയിനുകൾ സർവീസ് നടത്തുന്നതിനിടെ ഭൂചലനം ഉണ്ടായാലുള്ള അപകടസാദ്ധ്യത കണക്കിലെടുത്താണ് ട്രാക്കിൽ സീസ്‌മോമീറ്ററുകൾ ഘടിപ്പിക്കുന്നത്. ഭൂചലനത്തിന് മുമ്പ് പ്രാഥമിക തരംഗങ്ങൾ തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി വൈദ്യുതി നിലയ്‌ക്കുകയും ട്രെയിൻ നിൽക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് അവതരിപ്പിക്കുന്നത്.
മഹാരാഷ്‌ട്രയിൽ മുംബൈ, താനെ, വിരാർ, ബോയ്‌സർ എന്നിവിടങ്ങളിലും ഗുജറാത്തിൽ വാപി, ബിൽമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലും വിവിധ സബ് സ്‌റ്റേഷനുകളിലുമാണ് ഇവ സ്ഥാപിക്കുക. 22 എണ്ണമാണ് ഘടിപ്പിക്കുകയെന്ന് റെയിൽവേ വ്യക്തമാക്കി. ആറ് സീസ്‌മോമീറ്ററുകളിൽ നാലെണ്ണം മഹാരാഷ്‌ട്രയിലെ ഖേഡ്, രത്‌നാഗിരി, ലാത്തൂർ, പാംഗ്രി എന്നിവിടങ്ങളിലും രണ്ടെണ്ണം ഗുജറാത്തിലെ കച്ച്, ഭുജ് എന്നിവിടങ്ങളിലും സ്ഥാപിക്കും.
100 വർഷത്തിനിടെ ഭൂകമ്പ മാപിനിയിൽ 5.5-ന് മുകളിൽ തീവ്രത രേഖപ്പെടുത്തിയ സ്ഥലങ്ങൾ കണക്കിലെടുത്താണ് സീസ്‌മോമീറ്റർ സ്ഥാപിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നീക്കം. വൈദ്യുതി നിലച്ച് ട്രെയിൻ നിൽക്കുന്നതോടെ എമർജൻസി വാതിലുകൾ തുറക്കും. ഇതിലൂടെ യാത്രികരെ പുറത്തിറക്കാനാകും.