ലക്നൗ: അയോദ്ധ്യയിലേക്കുള്ള ആറ് ദിവസത്തെ കാൽനട യാത്ര പൂർത്തിയാക്കി 350 ഇസ്ലാം മതവിശ്വാസികൾ രാമക്ഷേത്രത്തിലെത്തി ദർശനം നടത്തി. മുസ്ലീം രാഷ്‌ട്രീയ മഞ്ചിന്റെ (എംആർഎം) നേതൃത്വത്തിലുള്ള സംഘം ജനുവരി 25ന് ലക്നൗവിൽ നിന്നായിരുന്നു യാത്ര ആരംഭിച്ചത്.
350 പേരടങ്ങുന്ന ഇസ്ലാംമതസ്ഥരുടെ സംഘം ‘ജയ് ശ്രീറാം’ വിളികളോടെ 150 കിലോമീറ്റർ കാൽനട യാത്ര നടത്തിയാണ് കൊടും തണുപ്പിനിടയിൽ എത്തിച്ചേർന്നത്. ഓരോ 25 കിലോമീറ്റർ കഴിയുമ്പോഴും യാത്ര നിർത്തിവച്ച് വിശ്രമിച്ചതിന് ശേഷം പിറ്റേന്ന് രാവിലെ യാത്ര പുനരാരംഭിച്ചു. ഇപ്രകാരം പദയാത്ര നടത്തി ആറ് ദിവസത്തിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഘം അയോദ്ധ്യയിലെത്തിയത്.
ആറ് ദിവസത്തെ കഠിന യാത്രയ്‌ക്ക് ശേഷം ജീർണിച്ച ചെരുപ്പുകളും തളർന്ന കാലുകളുമായി വിശ്വാസികൾ അയോദ്ധ്യയിൽ എത്തിച്ചേർന്നുവെന്നും രാംലല്ലയ്‌ക്ക് പ്രാണാമം അർപ്പിച്ചതായും എംആർഎം മീഡിയ ഇൻ ചാർഡ് ഷാഹിദ് സയീദ് അറിയിച്ചു. ഐക്യത്തിന്റെയും അഖണ്ഡതയുടെയും സന്ദേശമാണിത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമൻ തങ്ങളുടെ പൂർവ്വികനാണെന്നാണ് ഇസ്ലാംമതസ്ഥരായ ഭക്തർ പ്രതികരിച്ചത്.