വാഷിംഗ്ടൺ: ജോർദാനിലെ സൈനിക താവളത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാൽ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് എന്ന തീവ്രവാദ സംഘടനയാണെന്ന് വൈറ്റ് ഹൗസ്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളാണ് ഇവർ. ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഇവർക്കെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചതായും ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 40ഓളം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തങ്ങളുടെ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എന്നാൽ ഏത് സമയത്ത് ആക്രമണം നടത്തുമെന്നതോ, ഇതിനായി തയ്യാറാക്കിയ പദ്ധതികളെ കുറിച്ചോ പരസ്യമായ പ്രതികരണം നൽകാനാകില്ലെന്നും ബൈഡൻ പറയുന്നു.
സൈനികർക്ക് നേരെയുണ്ടായ ആക്രമണം നടന്ന് ഇത്ര സമയമായിട്ടും തീവ്രവാദികൾക്കെതിരെ ഒരു തിരിച്ചടി ഉണ്ടായില്ല എന്നതിന്, ഇനി ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന അർത്ഥമില്ല. വരാൻ പോകുന്നത് തിരിച്ചടികളുടെ സമയമായിരിക്കുമെന്നും ജോൺ കിർബി പറയുന്നു. അതേസമയം യുഎസ് സൈനികർക്കെതിരായ ആക്രമണം താത്ക്കാലികമായി നിർത്തിവയ്‌ക്കാൻ പോവുകയാണെന്ന് ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് സംഘടനയിലെ ഒരു വിഭാഗമായ കതാബ് ഹിസ്ബുള്ള അറിയിച്ചിരുന്നു. എന്നാൽ കതാബ് ഹിസ്ബുള്ള പോലെ ഒരു തീവ്രവാദ സംഘടന പറയുന്നത് മുഖവിലയ്‌ക്ക് എടുക്കാൻ കഴിയുന്ന കാര്യമല്ലെന്നും ജോൺ കിർബി പറയുന്നു.