ആലപ്പുഴ: രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരായ ഭീഷണിയിൽ കേസെടുത്ത് പോലീസ്. കലാപാഹ്വാനത്തിനാണ് ആറു പേർക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ്് കേസെടുത്തിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് നിരോധിത ഭീകര സംഘടനയായ പിഎഫ്‌ഐയുടെ അനുഭാവികളായ ഇവർ ജഡ്ജി വി.ജി ശ്രീദേവിയെ അധിക്ഷേപിച്ചതും ഭീഷണിപ്പെടുത്തിയതും.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. വധഭീഷണി ഉയർന്നതോടെ വി.ജി ശ്രീദേവിക്ക് പോലീസ് സുരക്ഷയൊരുക്കിയിരുന്നു.
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രൺജിത്ത് ശ്രീനിവാസനെ, പുലർച്ചെ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ അക്രമി സംഘം ഭാര്യയുടേയും അമ്മയുടേയും മുന്നിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രതികളായ 15 പേർക്കും മാവേലിക്കര സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം. എസ്ഡിപിഐ നേതാക്കളുടെ ഫേസ്ബുക്ക് പേജുകളിലായിരുന്നു അധിക്ഷേപ പോസ്റ്റുകൾ. ജഡ്ജിയുടെ ചിത്രം സഹിതമാണ് പോസ്റ്റുകൾ പങ്കുവച്ചത്.