ന്യൂഡൽഹി: കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിൽ കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കോവിഡ് കാലത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 3 കോടി വീടുകളാണ് യാഥാർത്ഥ്യമാക്കിയത്. അടുത്ത അഞ്ച് വർഷത്തിനിടെ രാജ്യത്ത് പിഎംഎവൈ പദ്ധതി പ്രകാരം 2 കോടി വീടുകൾ കൂടി നിർമ്മിച്ചു നൽകും. ഓരോ കുടുംബത്തെയും സുരക്ഷിതമാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് വേളയിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിലും മോദി സർക്കാർ വിജയിച്ചതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. സമഗ്രമായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർക്കാർ ദരിദ്രരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും കർഷകരുടെയും ശാക്തീകരണത്തിനാണ് ഊന്നൽ നൽകുന്നത്. 4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം നൽകുകയും പ്രധാനമന്ത്രി സ്വാനിധി യോജന പ്രകാരം 78 ലക്ഷം വഴിയോര കച്ചവടക്കാരെ സഹായിക്കുകയും ചെയ്തു. 34 ലക്ഷം കോടി രൂപ ജൻധൻ അക്കൗണ്ട് വഴി നേരിട്ട് കൈമാറിയിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.