തിരുവനന്തപുരം: പാലോട് ബിവറേജസ് ഔട്ട്ലെറ്റിന്റെ ഷട്ടർ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. സംഭവത്തിൽ സജീർ, വിഷ്ണു, ബാബു എന്നിവരാണ് അറസ്റ്റിലായത്. മോഷണക്കേസിൽ ജയിലിൽ നിന്നും ഇറങ്ങിയവരാണ് മൂവരും. മദ്യം മോഷ്ടിക്കുന്നത് സിസിടിവിയിൽ പതിയുന്നത് കണ്ട മോഷ്ടാക്കൾ ക്യാമറയും ഡിവിആറും മോണിറ്ററുമുൾപ്പെടെ എടുത്ത് കടന്നു കളയുകയായിരുന്നു.
ഔട്ട്ലെറ്റിൽ നിന്നും വിലകൂടിയ മദ്യം ഉൾപ്പെടെയാണ് കവർന്നത്. പാലോട് പാണ്ഡ്യൻ പാറ വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വിദേശ മദ്യ ഷോപ്പിലാണ് കവർച്ച നടന്നത്. തൊട്ടടുത്ത ദിവസം സ്ഥാപനം തുറക്കാൻ മാനേജർ എത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കാണുന്നത്. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണും മോഷണം പോയതായി ജീവനക്കാർ മൊഴി നൽകിയിരുന്നു.
മദ്യക്കുപ്പികൾ വാരി വലിച്ച് വിതറിയ നിലയിലായിരുന്നു. കൂടാതെ മദ്യം നിലത്ത് ഒഴിച്ചു കളഞ്ഞ നിലയിലും കമ്പ്യൂട്ടർ ഉൾപ്പെടെ ഉപകരണങ്ങളുടെ കേബിളുകൾ ഊരിയിട്ട നിലയിലും ആയിരുന്നു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.